Sorry, you need to enable JavaScript to visit this website.

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

ന്യൂദൽഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച് ദൽഹി ഹൈക്കോടതിയുടെ വിധഇ സുപ്രീം കോടതി ഭരണഘടന ബെഞ്ച് ശരിവച്ചു. ജഡ്ജി നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിധി നിർണായകമാകും. പൊതുതാൽപര്യം സംരക്ഷിക്കാൻ സുതാര്യത അനിവാര്യമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിവരാവകാശവും സ്വകാര്യതാഅവകാശവും ഒരു നാണയത്തിന്റെ രണ്ടു വശമാണെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എന്‍ വി രമണ, ഡി വൈ ചന്ദ്രചൂഢ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്.

സുതാര്യതയുടെ പേരിൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കരുത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഒന്നിച്ചുപോകണം. ആർ.ടി.ഐ ജുഡീഷ്യറിയെ നിരീക്ഷിക്കാനുള്ള ഉപകരണമാക്കരുതെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യയുടെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരധിയിൽ വരുമെന്ന് 2010 ജനുവരിയിലാണ് ദൽഹി ഹൈക്കോടതി വിധിച്ചത്. 

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് സുപ്രീം കോടതി കൊളീജിയവും സര്‍ക്കാരും തമ്മില്‍ നടത്തി ആശയവിനിമയങ്ങളുടെ ഉള്ളടക്കം തേടി വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി നിരസിച്ചതാണ് ഈ കേസിനു ആധാരം. ഇതിനെതിരെ കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ അഗര്‍വാള്‍ പരാതി നല്‍കി. 2009ല്‍ കമ്മീഷനും അഗര്‍വാളിനു അനൂകൂലമായി വിധി പറഞ്ഞു. ഇതിനെതിരെ സുപ്രീം കോടതി ദല്‍ഹിഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അതും തള്ളി. തുടര്‍ന്ന് 2010ലാണ് സുപ്രീം കോടതി അപ്പീല്‍ സ്വന്തം ബെഞ്ചില്‍ തന്നെ നല്‍കിയത്. ഈ അപ്പീല്‍ പരിഗണിച്ച മൂന്നംഗ ബെഞ്ച് 2016ലാണ് ഭരണഘടനാ ബെഞ്ചിനു കൈമാറിയത്.

Latest News