റിയാദ് - അഫ്‌ലാജിൽ ലേബർ ഓഫീസ് ഉദ്യോഗസ്ഥരുടെ റെയ്ഡിനെക്കുറിച്ച് സ്വന്തം നാട്ടുകാരെ അറിയിക്കുന്നതിന് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വിദേശിയെ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് അഫ്‌ലാജ് ലേബർ ഓഫീസ് ഉദ്യോഗസ്ഥർ പിടികൂടി. സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വന്തം നാട്ടുകാർക്ക് ലേബർ ഓഫീസ് ഉദ്യോഗസ്ഥരെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിനാണ് വിദേശി വാട്‌സ് ആപ്പിൽ ഗ്രൂപ്പുണ്ടാക്കിയത്. അഫ്‌ലാജ് സൂഖിലെ അമ്പതു വിദേശികൾ ഗ്രൂപ്പിൽ അംഗങ്ങളാണ്.
ലേബർ ഓഫീസ് ഉദ്യോഗസ്ഥരുടെ പരിശോധനകളെയും ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന വാഹനങ്ങളെയും പരിശോധനകൾക്കിടെ ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികളെയും കുറിച്ച വിവരങ്ങൾ പരസ്പരം കൈമാറുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശി വാട്‌സ് ആപ്പിൽ ഗ്രൂപ്പുണ്ടാക്കിയത്. ഇയാൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.