Sorry, you need to enable JavaScript to visit this website.

പ്രണയത്തിന്റെ പേരിൽ ആക്രമത്തിന് ഇരയായ യുവാവിന്റെ ആത്മഹത്യ; മകനെ ചതിച്ചുകൊല്ലുകയായിരുന്നുവെന്ന് ഉമ്മ

മലപ്പുറം- പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ ആക്രമണത്തിന് ഇരയായ യുവാവ് വിഷം കഴിച്ച് മരിച്ച മകനെ ചതിയിൽപ്പെടുത്തി കൊല്ലുകയായിരുന്നുവെന്ന് യുവാവിന്റെ ഉമ്മ. കോട്ടക്കൽ പുതുപ്പറമ്പിൽ താമസിക്കുന്ന നിലമ്പൂർ സ്വദേശി പൊറ്റയിൽ ഹൈദരലിയുടെ മകൻ ഷാഹിറാ(22)ണ് മരിച്ചത്. യുവതിയുടെ വീട്ടുകാർക്ക് മരണത്തിൽ പങ്കുള്ളതായി ഷാഹിറിന്റെ മാതാവ് ഷൈലജ ആരോപിച്ചു. മകൻ പ്രണയിച്ചിരുന്ന പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ നൂറിലേറെ വരുന്ന ആൾക്കൂട്ടമാണ് ചതിയിൽപ്പെടുത്തി മകനെ കൊലപ്പെടുത്തിയതെന്ന് ഷൈലജ പറഞ്ഞു. മകന് ഇവരിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നു. പുതുപറമ്പിൽ നബിദിന ആഘോഷത്തിൽ പങ്കെടുക്കാൻ പോയ മകനെ കാണാത്തതിനെ തുടർന്ന് രാത്രി പത്തു മണിയോടെ അവന്റെ ഫോണിലേക്ക് വിളിച്ചു. എന്നാൽ മറുപടി ലഭിച്ചില്ല. ഇതിനിടയിൽ അവനെ അറിയുന്ന ഒരാൾ തന്റെ ഫോണിൽ വിളിച്ച് മകനെ ആരൊക്കെയോ ചേർന്ന് മർദിക്കുന്ന കാര്യം പറഞ്ഞു. ഉടനെ ചെറിയ മകൻ ഷിബിലിനെ വിളിച്ച് പറയുകയായിരുന്നു. ഷിബിലും കൂട്ടകാരനും എത്തുമ്പോൾ ഷാഹിറിനെ മർദിക്കുകയും എന്തോ ഒരു പൊടി വായിലിടുകയും ചെയ്തതായി കണ്ടുവെന്ന് മാതാവ് പറഞ്ഞു. ഷാഹിറിന്റെ പിതാവ് ഹൈദരാലി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയപ്പോൾ മകൻ തീരെ ക്ഷീണിതനായിരുന്നു. ആക്രമിച്ചവർ തന്റെ മകന് വിഷം കൊടുത്തതാണെന്നും ഷൈലജ കുറ്റപ്പെടുത്തി. ഷാഹിറിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ അനിയൻ ഷിബിലിനെയും മർദിച്ചു. കുറച്ച് നാളുകളായി ഷാഹിർ ഭയത്തിലായിരുന്നു. അവർ എന്നെ കൊല്ലുമെന്നു പറയാറുണ്ടായിരുന്നു. മർദിച്ചവരെ കണ്ടാൽ തനിക്ക് തിരിച്ചറിയാനാകുമെന്നു ഷിബിൽ പറഞ്ഞു. 
നിലമ്പൂർ സ്വദേശികളായ ഹൈദരലിയും കുടുംബവും എട്ടു മാസം മുമ്പാണ് കോട്ടയ്ക്കലിനടുത്ത് പുതുപ്പറമ്പിൽ വാടക വീട്ടിൽ താമസം തുടങ്ങിയത്. കൂലിവേല ചെയ്തിരുന്ന ഷാഹിർ സമീപത്തെ വീട്ടിലെ പെൺകുട്ടിയുമായി പ്രണയത്തിലായി. ഇതു പെൺകുട്ടിയുടെ വീട്ടുകാർ ചോദ്യം ചെയ്യുകയും കഴിഞ്ഞയാഴ്ച കോട്ടക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് രണ്ടു പേരുടെയും രക്ഷിതാക്കളെ വിളിപ്പിച്ചു ചർച്ച നടത്തി പിരിയുകയും ചെയ്തു. എന്നാൽ ഞായറാഴ്ച രാത്രി നബിദിനാഘോഷ പരിപാടികൾ കാണാനായി സഹോദരൻ ഷിബിലിനും കൂട്ടുകാരനുമൊത്ത് പോയിരുന്ന ഷാഹിറിനെ ഒരു സംഘമെത്തി ആക്രമിക്കുകയായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ നിൽക്കുകയായിരുന്ന യുവാവിനെ ഫോണിൽ വിളിച്ച് കുറച്ചകലേക്ക് വരുത്തി മർദിക്കുകയായിരുന്നു. 15 പേരടങ്ങുന്ന സംഘം കമ്പിയും മറ്റുമുപയോഗിച്ച് ക്രൂരമായി മർദിച്ചതായി ബന്ധുക്കൾ പറഞ്ഞു. മർദിക്കുന്നതിനിടയിൽ യുവാവിന്റെ നഗ്‌നചിത്രമടക്കം ഫോണിലെടുക്കുകയും ചെയ്തു. ഷാഹിറിനെ ആക്രമിച്ച കേസിൽ 15 പേർക്കെതിരെ കോട്ടക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 


(ചിത്രം, ഷാഹിർ
 

Latest News