നികുതികളും നിയമങ്ങളും; ഇന്ത്യ വിടേണ്ടിവരുമെന്ന് വോഡഫോണ്‍

ലണ്ടന്‍- ഇന്ത്യയില്‍ വോഡഫോണിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് വ്യക്തമാക്കി സി.ഇ.ഒ. ഇന്ത്യയില്‍ ടെലികോം മേഖലയില്‍ നിലവിലുള്ള സൗഹാര്‍ദപരമല്ലാത്ത നിയമങ്ങളും നിയന്ത്രണങ്ങളും വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തി വെക്കുന്നതെന്ന് വോഡഫോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് വ്യക്തമാക്കി.
ടെലികോം സേവനദാതാക്കള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതിയാണ് വോഡഫോണിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ലൈസന്‍സ് ഫീസ് സംബന്ധിച്ച കോടതി ഉത്തരവ് മൂലം വോഡഫോണിന് 200 കോടി ഡോളറോളം അടുത്ത് നഷ്ടമായ സാഹചര്യത്തിലാണിത്.
സ്‌പെക്ട്രം പെയ്‌മെന്റുകളുടെ മോറട്ടോറിയം, ലൈസന്‍സ് ഫീസുകള്‍ എന്നിവയില്‍ ഇളവുകള്‍ ആവശ്യപ്പെട്ടുകൊണ്ട് വോഡഫോണ്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പാക്കേജുകള്‍ ഉണ്ടായില്ലെങ്കില്‍ വോഡഫോണിന്റെ ഇന്ത്യയിലെ നിലനില്‍പ്പ് അനിശ്ചിതത്വത്തിലാകുമെന്നാണ് സൂചന.  
ജിയോക്ക് സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് തങ്ങളുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വോഡഫോണ്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ രംഗത്തെ കിടമത്സരം ആരോഗ്യകരമല്ലാതാക്കുകയാണ്. വോഡഫോണ്‍ ഐഡിയ സെല്ലുലറുമായിേചര്‍ന്ന് കഴിഞ്ഞ വര്‍ഷം സംയുക്തസംരംഭം രൂപീകരിച്ചിരുന്നു.  ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ മൊബൈല്‍ ഓപ്പറേറ്ററാണ് വോഡഫോണ്‍.

 

Latest News