കൊച്ചി- സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മരട് ഫ്ളാറ്റ് ജനുവരി 11, 12 തീയതികളിൽ പൊളിക്കും. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഫ്‌ളാറ്റുകൾ പൊളിക്കാൻ നിമിഷങ്ങൾ മതിയെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.ജനുവരി 11ന് ആൽഫ രണ്ട് ടവറുകൾ, ഹോളി ഫെയ്ത്ത് എന്നിവ പൊളിക്കും. 12 ന് ഗോൾഡൻ കായലോരം, ജയിൻ ഫ്‌ളാറ്റുകളാണ് പൊളിക്കുക. മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി 200 മീറ്റർ ചുറ്റളവിൽ ആളുകളെ ഒഴിപ്പിക്കും. പൊളിക്കലിന് മുൻപ് സമീപവാസികളുടെ ആശങ്കകൾ പരിഹരിക്കാനും തീരുമാനമായി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ആയിരിക്കും ഫ്‌ളാറ്റ് പൊളിക്കുക. ഇതിനായി എത്ര സ്‌ഫോടകവസ്തു വേണം, ഇത് എവിടെയൊക്കെ സ്ഥാപിക്കണം തുടങ്ങിയ കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. സാങ്കേതിക കാരണങ്ങളാലാണ് തീയതി നീട്ടിയത്. നേരത്തെ ജനുവരി ഒമ്പതിന് പൊളിക്കുമെന്നായിരുന്നു സുപ്രീം കോടതിയെ അറിയിച്ചത്.