Sorry, you need to enable JavaScript to visit this website.

റിജോഷ് വധം: ഭാര്യയും കാമുകനും മുംബൈയിൽ വിഷം കഴിച്ച നിലയിൽ; കുഞ്ഞിനെ കൊലപ്പെടുത്തി

ഇടുക്കി- ശാന്തമ്പാറയിലെ റിസോർട്ട് ജീവനക്കാരൻ റിജോഷിനെ (32) കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ പോലീസ് തിരയുന്ന ഭാര്യ ലിജിയും (29) കാമുകൻ ഇരിങ്ങാലക്കുട കോണോത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീമും മുംബൈയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് അത്യാസന്ന നിലയിൽ. ഇവർക്കൊപ്പമുണ്ടായിരുന്ന റിജോഷിന്റെയും ലിജിയുടെയും രണ്ടര വയസ്സുകാരിയായ മകൾ ജൊവാനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യാശ്രമം. മുംബൈ പനവേലിൽ സ്വകാര്യ ലോഡ്ജിലാണ് ഇന്നലെ ഉച്ചയോടെ ഇവരെ കണ്ടെത്തിയത്. 
ലോഡ്ജ് മാനേജർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പനവേൽ സെന്റർ സ്റ്റേഷനിലെ പോലീസ് എത്തി ഇവരെ സ്ഥലത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മുറിക്കുള്ളിൽനിന്നും ലഭിച്ച ഇലക്ഷൻ ഐ.ഡി കാർഡിൽനിന്ന് ഇടുക്കി സ്വദേശികളാണെന്ന് മനസ്സിലാക്കി കേരളാ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനിടെ റിജോഷിനെ കൊന്ന കുറ്റം ഏറ്റെടുത്ത വീഡിയോ സന്ദേശമയക്കാൻ വസീം ഉപയോഗിച്ച വൈഫൈ മുംബൈയിലുള്ളതാണെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം ഇന്നലെ അവിടെ എത്തിയിരുന്നു. വിവരം ലഭിച്ച ഉടൻ ഇവർ സ്ഥലത്തെത്തി സംഭവം സ്ഥിരീകരിക്കുകയും ചെയ്തു. അന്വേഷണ സംഘത്തിലെ എസ്.ഐമാരായ സജി എൻ.പോൾ, എം.ആർ സതീഷ്, സി.പി.ഒ സിനോജ് എബ്രഹാം എന്നിവരാണ് പനവേലിൽ ഉള്ളത്. സംഭവത്തിൽ പനവേൽ സെൻട്രൽ പോലീസ് കേസ് എടുത്തു. ജൊവാനയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും.
കേസ് അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിക്കുകയും പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്ത വസീമിന്റെ സഹോദരൻ ഫഹദിനെ (25) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ ഫഹദിനെ റിമാന്റ് ചെയ്തു. ഒക്ടോബർ 31 മുതൽ ആണ് റിജോഷിനെ കാണാതായത്. കഴിഞ്ഞ ഒന്നിന് ബന്ധുക്കൾ നൽകിയ പരാതി അനുസരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതോടെ നാല് മുതൽ റിജോഷിന്റെ ഭാര്യ ലിജി, ഫാം ഹൗസ് മാനേജർ വസീം എന്നിവർ ഒളിവിൽ പോയി. 
റിജോഷിന്റെ ജഡം കത്തിച്ച ശേഷം കുഴിച്ചിട്ട നിലയിൽ വ്യാഴാഴ്ച റിസോർട്ട് ഫാം ഹൗസിൽനിന്നും കണ്ടെത്തിയിരുന്നു. മൂന്നാർ ഡിവൈ.എസ്.പി എം.രമേശ് കുമാർ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പയസ് ജോർജ്, സി.ഐ മാരായ ടി.ആർ.പ്രദീപ്കുമാർ, എച്ച്.എൽ.ഹണി, എസ്.ഐ പി.ഡി.അനൂപ് മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ.
 

Latest News