കൊച്ചി- നടിയെ അക്രമിച്ച കേസിൽ ഗായിക റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു. നടി അക്രമത്തിനിരയായ വിവരം എങ്ങിനെയാണ് അറിഞ്ഞത്, അറിഞ്ഞയുടൻ ആരെയാണ് വിളിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പോലീസ് ചോദിച്ചതെന്ന് റിമി ടോമി വ്യക്തമാക്കി. അതേസമയം, നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞയുടൻ താൻ കാവ്യമാധവനെ ഫോണിൽ ബന്ധപ്പെട്ടതായി റിമി സമ്മതിച്ചു. കാവ്യയെ വിളിച്ച ശേഷം രമ്യയുമായാണ് റിമി ഫോണിൽ ബന്ധപ്പെട്ടത്.
ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്ന കാര്യവും പോലീസ് ചോദിച്ചു. എന്നാൽ, ദിലീപുമായി സാമ്പത്തിക ഇടപാടുകളോ ബിസിനസ് ബന്ധങ്ങളോ ഇല്ലെന്ന് റിമി വ്യക്തമാക്കി. തന്‍റെ എക്കൗണ്ടിലേക്ക് ആരുടെയും പണം വന്നിട്ടില്ലെന്നും റിമി പറഞ്ഞു. സാമ്പത്തിക ഇടപാടുണ്ടെങ്കിൽ ആദായനികുതി വകുപ്പ് കണ്ടെത്തുമായിരുന്നു. രണ്ടു കൊല്ലം മുമ്പ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നുവെന്നും എന്നാൽ ഇങ്ങിനെയുള്ളതൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിമി കൂട്ടിച്ചേർത്തു. തനിക്ക് വിദേശയാത്ര നടത്തുന്നതിനോ മറ്റോ യാതൊരു തടസവുമില്ലെന്നും റിമി വ്യക്തമാക്കി.