ഹൈദരാബാദ്- ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രത്തിനായി വിട്ടുകൊടുത്ത സുപ്രീം കോടതി വിധിയിൽ അതൃപ്തി രേഖപ്പെടുത്തി ഐ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. സുപ്രീം കോടതി രാജ്യത്തെ പരമോന്നത കോടതിയാണെന്നും എന്നാൽ അവർക്കും തെറ്റുപറ്റാമെന്നും ഉവൈസി വ്യക്തമാക്കി. പള്ളി നിർമ്മാണത്തിനായി നൽകാമെന്നേറ്റ അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും മുസ്്്‌ലിം സമുദായത്തിന്റെ രക്ഷാധികാരി ചമയാൻ ഭരണകൂടത്തിന് അവസരം നൽകരുതെന്നും ഉവൈസി വ്യക്തമാക്കി. സുപ്രീം കോടതി വിധിയിൽ സംതൃപ്തനല്ല. സുപ്രീം കോടതി തീർച്ചയായും രാജ്യത്തെ പരമോന്നത കോടതി തന്നെയാണ്. പക്ഷെ, തെറ്റുപറ്റാത്ത സ്ഥാപനമല്ല. ഞങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിയമപരമായി പോരാടും. സംഭാവനയായി നൽകാമെന്നേറ്റ അഞ്ചേക്കർ ഭൂമി ആവശ്യമില്ല. ഞങ്ങൾക്ക് രക്ഷാധികാരി ആവശ്യമില്ല. ഭരണഘടനയിൽ പൂർണ വിശ്വാസമുണ്ടെന്നും ഉവൈസി വ്യക്തമാക്കി.