Sorry, you need to enable JavaScript to visit this website.

യെമന്‍ സമാധാനത്തിന് സൗദി കരാര്‍ വഴിതുറക്കും- കിരീടാവകാശി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും യെമനിലേക്കുള്ള പ്രത്യേക യു.എൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്‌സും ചർച്ച നടത്തുന്നു.

റിയാദ് - കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും യെമനിലേക്കുള്ള പ്രത്യേക യു.എൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്‌സും ചർച്ച നടത്തി. 


യെമൻ ഗവൺമെന്റും ദക്ഷിണ യെമൻ വിഘടനവാദികളും തമ്മിൽ സമാധാന കരാർ ഒപ്പുവെക്കുന്നതിലേക്ക് നയിക്കും വിധം സൗദി അറേബ്യ നടത്തിയ ശ്രമങ്ങൾ വിജയിച്ചതിൽ കിരീടാവകാശിയെ മാർട്ടിൻ ഗ്രിഫിത്‌സ് അനുമോദിച്ചു.  
യെമൻ ജനതയുടെ താൽപര്യങ്ങളും യെമന്റെ സുരക്ഷാ ഭദ്രതയും സാക്ഷാൽക്കരിക്കാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നതായി കിരീടാവകാശി പറഞ്ഞു. 


യെമൻ സംഘർഷത്തിന് അന്ത്യം കുറിക്കുന്ന സമഗ്ര രാഷ്ട്രീയ പരിഹാരത്തിലെത്താൻ യെമനിലെ വ്യത്യസ്ത കക്ഷികൾക്കിടയിൽ കൂടുതൽ ധാരണയുണ്ടാക്കാനുള്ള തുടക്കമായി റിയാദ് സമാധാന കരാർ മാറുമെന്നാണ് പ്രത്യാശിക്കുന്നതെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.  


യെമനിലെ പുതിയ സംഭവവികാസങ്ങളും ഇവക്ക് പരിഹാരം കാണാൻ നടത്തുന്ന ശ്രമങ്ങളും കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു. ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ, രഹസ്യാന്വേഷണ ഏജൻസി തലവൻ ഖാലിദ് അൽഹുമൈദാൻ, യെമനിലെ സൗദി അംബാസഡർ മുഹമ്മദ് ബിൻ സഈദ് ആലുജാബിർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.  
 

Latest News