Sorry, you need to enable JavaScript to visit this website.

ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്: സൗദിയില്‍ ഡിമാന്റ് കൂടുതൽ ബംഗ്ലാദേശുകാർക്ക്

റിയാദ്- സൗദി കുടുംബങ്ങൾക്ക് വീട്ടുവേലക്കാരായി റിക്രൂട്ട് ചെയ്യാൻ കൂടുതൽ താൽപര്യം ബംഗ്ലാദേശുകാരെയാണെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പ്രോഗ്രാം വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം ലഭിച്ച ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് അപേക്ഷകളിൽ 47 ശതമാനം വേലക്കാരികൾക്കുള്ള അപേക്ഷകളായിരുന്നു. 34 ശതമാനം ഹൗസ് ഡ്രൈവർമാർക്കും 17 ശതമാനം പുരുഷ വേലക്കാർക്കുമുള്ളതായിരുന്നു. രണ്ടു ശതമാനം വിസ അപേക്ഷകൾ പാചകക്കാർ, ഹോം നഴ്‌സ്, തോട്ടം തൊഴിലാളികൾ അടക്കമുള്ള മറ്റു വിഭാഗങ്ങളിൽപെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ളതായിരുന്നു.

ഗാർഹിക തൊഴിലാളികൾക്കുള്ള അപേക്ഷകളിൽ കൂടുതലും ബംഗ്ലാദേശുകാരെ റിക്രൂട്ട് ചെയ്യുന്നതിനായിരുന്നു -21 ശതമാനം. ഫിലിപ്പിനോ (20 ശതമാനം), പാക്കിസ്ഥാൻ (13), ഇന്ത്യ(12) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ കണക്ക്. ശ്രീലങ്ക, വിയറ്റ്‌നാം, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിനും അപേക്ഷ ലഭിച്ചു. കഴിഞ്ഞ മാസം ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ചെലവ് ഏറ്റവും കുറവ് ബംഗ്ലാദേശിൽ നിന്നും ഉഗാണ്ടയിൽ നിന്നുമായിരുന്നു. ഏഴായിരം റിയാൽ തോതിലാണ് സൗദിയിലെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ ഈടാക്കിയത്. കെനിയ (7800 റിയാൽ), ഫിലിപ്പൈൻസ് (14,000), ഇന്ത്യ, വിയറ്റ്‌നാം, ശ്രീലങ്ക (18,000) എന്നിങ്ങനെയായിരുന്നു മറ്റു രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് ചെലവ്. 


തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ലൈസൻസുള്ള മുഴുവൻ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പേരു വിവരങ്ങളും വിലാസങ്ങളും മുസാനിദ് പോർട്ടലിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഓരോ രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത വിഭാഗം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്നതിന് സ്ഥാപനങ്ങൾ ഈടാക്കുന്ന നിരക്കുകളും റിക്രൂട്ട്‌മെന്റിന് എടുക്കുന്ന സമയവും മറ്റു ഓഫറുകളും പോർട്ടലിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. 

Latest News