Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് പാരിതോഷികം

റിയാദ്- ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് സൗദി ട്രാഫിക് ഡയറക്ടറേറ്റ് സമ്മാനങ്ങള്‍വിതരണം ചെയ്യുന്നു. ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ട് ദേശീയ റോഡ് സുരക്ഷാ സെന്ററിന്റെ പങ്കാളിത്തത്തോടെ ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ച ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് പാരിതോഷികവും സമ്മാനങ്ങളും വിതരണം ചെയ്യുന്നത്. 


ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഒരു വകുപ്പ് ആദ്യമായാണ് ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി പാരിതോഷികവും സമ്മാനങ്ങളും വിതരണം ചെയ്യുന്നത്. കാമ്പയിന്റെ പ്രധാന സ്‌പോൺസർമാരായ കിയ കമ്പനിയിൽ നിന്നുള്ള പത്തു കാറുകൾ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് സമ്മാനമായി വിതരണം ചെയ്യും. കൂടാതെ നിരവധി പേർക്ക് 500 റിയാലിന്റെ പാരിതോഷികങ്ങളും സമ്മാനിക്കും. റോഡുകളിൽ ഡ്രൈവർമാരുടെ പെരുമാറ്റ ശൈലിയിലും സ്വഭാവത്തിലും മാറ്റം വരുത്തുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. രാജ്യത്തുണ്ടാകുന്ന 85 ശതമാനം വാഹനാപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളാണ്. സാമൂഹിക പദ്ധതികൾ വഴി റോഡുകളിൽ അച്ചടക്കം പാലിക്കുന്നതിന് ഡ്രൈവർമാരെ ട്രാഫിക് ഡയറക്ടറേറ്റ് പ്രേരിപ്പിക്കും. പുതിയ ബോധവൽക്കരണ കാമ്പയിൻ മൂന്നു മാസം നീണ്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ട്രാഫിക് നിയമങ്ങൾ പാലിക്കുന്നവരെ രഹസ്യ ട്രാഫിക് പോലീസുകാരാണ് നിരീക്ഷിച്ച് കണ്ടെത്തുക. ഇത്തരക്കാരെ തടഞ്ഞുനിർത്തി രഹസ്യ ട്രാഫിക് പോലീസുകാർക്കൊപ്പമുണ്ടാകുന്ന കാമ്പയിൻ പ്രതിനിധികൾ ഗതാഗത നിയമങ്ങൾ പാലിച്ചതിന്റെ പേരിൽ തൽക്ഷണം പാരിതോഷികം നൽകും. കാമ്പയിന്റെ അവസാനത്തിൽ നറുക്കെടുപ്പിലൂടെയാണ് കാറുകൾക്ക് അർഹരായ ഡ്രൈവർമാരെ കണ്ടെത്തുകയെന്ന് ദേശീയ റോഡ് സുരക്ഷാ സെന്റർ മേധാവി ഡോ.അലി അൽഗാംദി പറഞ്ഞു. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകളിലൂടെ ഖജനാവിലേക്ക് വരുമാനമുണ്ടാക്കുകയല്ല, മറിച്ച്, ജീവന് വില കൽപിക്കാത്ത വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിൽനിന്ന് നിരപരാധികൾക്ക് സംരക്ഷണം നൽകുകയാണ് ലക്ഷ്യം. നിയമങ്ങൾ പൂർണമായും പാലിച്ച് വാഹനമോടിക്കുന്നവരിലേക്ക് വെളിച്ചം വീശുകയും അവർക്ക് പാരിതോഷികം നൽകേണ്ടതുണ്ടെന്നും ഡോ.അലി അൽഗാംദി പറഞ്ഞു.
 

Latest News