റിയാദ്- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും സിംഗപ്പൂർ പ്രസിഡന്റ് ഹലീമ യാഖൂബും ചർച്ച നടത്തി. ഔദ്യോഗിക ചർച്ചകൾ ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് സൽമാൻ രാജാവ് സിംഗപ്പൂർ പ്രസിഡന്റിന് കിംഗ് അബ്ദുൽ അസീസ് മെഡൽ സമ്മാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വ്യത്യസ്ത മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും വിശകലനം ചെയ്തു. സൽമാൻ രാജാവ് ഒരുക്കിയ ഉച്ചവിരുന്നിലും സിംഗപ്പൂർ പ്രസിഡന്റും സംഘവും പങ്കെടുത്തു.
റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, സഹമന്ത്രി ഡോ.മൻസൂർ ബിൻ മിത്അബ് രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രി ഡോ.മുസാഅദ് അൽഈബാൻ, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ.മാജിദ് അൽഖസബി, ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ, സിംഗപ്പൂരിലെ സൗദി അംബാസഡർ സഅദ് അൽസ്വാലിഹ് തുടങ്ങിയവർ കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു. സൗദി അറേബ്യ സന്ദർശിക്കുന്ന ആദ്യത്തെ സിംഗപ്പൂർ പ്രസിഡന്റ് ആണ് ഹലീമ യാഖൂബ്.