Sorry, you need to enable JavaScript to visit this website.

കാവ്യയെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി- നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടി കാവ്യാമാധവന്‍റെ അമ്മയെയും പോലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രിയാണ് കാവ്യയുടെ അമ്മ ശ്യാമളയെ ചോദ്യം ചെയ്തത്. അതിനിടെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം കാവ്യയെ ആറുമണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയില്ലെന്ന നിലപാടിലാണ് കാവ്യാമാധവൻ..സുനിലിനെ സംഭവത്തിന് ശേഷം മാധ്യമങ്ങളിലൂടെ കണ്ട പരിചയം മാത്രമാണ് തനിക്കുള്ളതെന്നും തന്‍റെ സ്ഥാപനത്തിൽ ഇയാളെത്തിയതായി അറിയില്ലെന്നും കാവ്യ മൊഴി നൽകി. സുനിൽ ലക്ഷ്യയിലെത്തിയതിന്‍റെ ദൃശ്യങ്ങൾ പോലീസ് കാണിച്ചിരുന്നു.ദിലീപിന്‍റെ ആദ്യ ദാമ്പത്യം തകർന്നത് സംബന്ധിച്ചുള്ള ചോദ്യത്തിൽനിന്ന് കാവ്യ ഒഴിഞ്ഞുമാറി. എന്നാൽ, താനും ദിലീപുമായുള്ള ബന്ധം നടിക്ക് അറിയിമായിരുന്നുവെന്നും ഇതിന്‍റെ പേരിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി കാവ്യ സമ്മതിച്ചു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനി കൃത്യം നടത്തിയതിനു ശേഷം കാവ്യയുടെ ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയിൽ എത്തിയിരുന്നതായി നേരത്തെ മൊഴി നൽകിയിരുന്നു. ഇതെ തുടർന്നാണ് കാവ്യയിലേക്കും അന്വേഷണം നീണ്ടത്. ലക്ഷ്യയുടെ ദൈനംദിന കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ശ്യാമള മാധവനായതിനാലാണ് ഇവരെയും ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെടാൻ ഇടയായ സാഹചര്യത്തെ കുറിച്ച് രണ്ടു പേരിൽ നിന്നും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. 
രാവിലെ 11 മണിക്കാണ് അന്വേഷണ സംഘം വീട്ടിലെത്തിയത്. ചോദ്യം ചെയ്യൽ വൈകിട്ട് അഞ്ച് മണി വരെ നീണ്ടു. കാവ്യയിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിനും അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനുമായി എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബ്ബിൽ ഇന്നലെ രാത്രി യോഗം ചേർന്നു.
കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്‍റെ രണ്ടാം ഭാര്യയാണ് കാവ്യാമാധവൻ. മുമ്പ് കാവ്യയെ ചോദ്യം ചെയ്തതായി പറയുന്നുണ്ടെങ്കിലും പൊലീസ് സ്ഥിരീകരണമില്ലായിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നും എന്നാൽ ആലുവയിലെ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ അസൗകര്യം ഉണ്ടെന്നും കാവ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന് കാവ്യ പറയുന്നിടത്ത് എത്താമെന്നും പൊലീസും അറിയിച്ചിരുന്നു

Latest News