തിരുവനന്തപുരം- നടിയും എഴുത്തുകാരിയുമായ സജിത മഠത്തിലിന് അവരുടെ സഹോദരി സബിതയുടെയും ശുഹൈബിന്റെയും മകൻ അലൻ 'പ്രിയപ്പെട്ട വാവ'യാകുന്നത് സ്വാഭാവികം.
മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വെച്ചെന്നാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ശുഹൈബിനെക്കുറിച്ച് അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തിൽ കുറിച്ച വരികൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞിരുന്നു. റിമാൻഡ് ചെയ്യപ്പെട്ട് വിയ്യൂർ ജയിലിലേക്ക് അയക്കുന്ന അലനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചുകൊണ്ട് 'അലൻ വാവേ..' എന്ന് വികാരവായ്‌പോടെ വിളിച്ചുകൊണ്ടുള്ള കുറിപ്പിൽ അമ്മക്കും വല്യമ്മക്കും ഉറക്കം വരുന്നില്ലെന്നായിരുന്നു സജിത വികാരം കൊണ്ടത്. കോഴിക്കോട്ടെ പ്രമുഖ കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗത്തിന്റെ വേദനയിലും കണ്ണീരിലും ഇതു പോലെ അലിഞ്ഞു ചേരാനൊന്നും പക്ഷേ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുമായിരുന്നില്ല.
പാർട്ടി നൊസ്റ്റാൾജിയ മനസ്സിൽ കൊണ്ടുനടക്കാൻ അദ്ദേഹമിപ്പോൾ പഴയ ബ്രണ്ണൻ കോളേജ് എസ്.എഫ് സഖാവൊന്നുമല്ല. അതു കൊണ്ട് തന്നെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ പോലീസ് എന്താണോ പറയുന്നത്, അത് നിയമസഭയിൽ പറയുകയല്ലാതെ മറ്റൊരു വഴിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. നീ ഇനി ചുവന്ന മുണ്ടുകൾ ഉടുക്കേണ്ടെന്നും പുസ്തകങ്ങൾ വായിക്കേണ്ടെന്നും രാഷ്ട്രീയ ചർച്ചകൾ നടത്തേണ്ടെന്നുമൊക്കെ അറസ്റ്റിന്റെ അവസ്ഥയിൽ സഹോദരിയുടെ പൊന്നുമോനോട് സജിത മഠത്തിൽ രാഷ്ട്രീയം പറഞ്ഞിരുന്നു. കോഴിക്കോട്ടെ പ്രമുഖ വനിതാ നേതാക്കളിൽ ഒരാളുടെ കൊച്ചുമോൻ ഉൾപ്പെട്ട കേസിൽ പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് മുഖ്യമന്ത്രിക്ക് പോലീസ് നിലപാടിൽ ഉറച്ചു നിൽക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: അറസ്റ്റിലായ അലൻ ശുഹൈബിന്റെ ബാഗിൽനിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെടുത്തിട്ടുണ്ട്. താഹ ഫസലിന്റെ വീട്ടിൽനിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകവും കണ്ടെടുത്തു. പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.'
പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക് ഇത്രയും കൂടി പറയാനുണ്ടായിരുന്നു: 'യു.എ.പി.എ ദുരുപയോഗം തടയാൻ ഇടത് സർക്കാറാണ് മുൻകരുതൽ എടുത്തത്. 1967 ൽ ആരാണ് യു.എ.പി.എ നിർമിച്ചതെന്ന് പറയുന്നില്ല. 2019 ൽ വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കാനാകും വിധം ബി.ജെ.പി നിയമം ഭേദഗതി ചെയ്തപ്പോൾ അതിനെ എതിർത്തത് ഇടതുപക്ഷം മാത്രമായിരുന്നു. യു.ഡി.എഫ് സർക്കാർ എടുത്ത ആറ് യു.എ.പി.എ കേസുകൾ ഈ സർക്കാറാണ് റദ്ദാക്കിയത്. അതൊക്കെ ഓർമ വേണം.'
അട്ടപ്പാടി മാവോയിസ്റ്റ് വേട്ടയും കോഴിക്കോട് പന്തീരാങ്കാവിലെ യു.എ.പി.എ അറസ്റ്റും ഭരണകൂട ഭീകരതയാണെന്നും ഇതു രണ്ടും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നുമായിരുന്നു നിയമസഭയിലെ പ്രതിപക്ഷ ആവശ്യം. മുൻ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയ നോട്ടീസിൽ സംസാരിക്കവേ ഇങ്ങനെ ചോദിച്ചു: 'മാവോയിസ്റ്റ് അനുകൂല ലഘുലേഖ ഉള്ളതുകൊണ്ടു മാത്രം ഒരാൾ മാവോയിസ്റ്റ് ആകുമോ? കോടതിയുടെ പരിഗണനയിലുള്ള കേസ് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയും?
ചിരപുരാതന കമ്യൂണിസ്റ്റ് കുടുംബത്തിലെ കുട്ടികൾക്കെതിരെയല്ലേ നിങ്ങൾ യു.എ.പി.എ ചുമത്തിയിട്ടുള്ളത്?...'തിരുവഞ്ചൂരിന്റെ ചോദ്യങ്ങൾക്കെല്ലാം ഇരുതല മൂർച്ച.
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവെപ്പ് വിഷയത്തിലും മുഖ്യമന്ത്രിക്ക് ഒന്നേ ആവർത്തിക്കാനുള്ളൂ: 'മാവോയിസ്റ്റുകളെ ആരും ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട. അട്ടപ്പാടിയിലുണ്ടായത് വ്യാജ ഏറ്റുമുട്ടലല്ല. കീഴടങ്ങാൻ വന്നവരെ അല്ല പോലീസ് വെടിവെച്ചത്.'
മാവോയിസ്റ്റുകൾ കീഴടങ്ങാൻ വന്നവരാണെന്ന സി.പി.ഐ വാദവും അദ്ദേഹം തള്ളി. മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന കോൺഗ്രസ് നടപടി ഞെട്ടിക്കുന്നതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അട്ടപ്പാടിയിൽ കീഴടങ്ങാൻ വന്നവരെ പോലീസ് പോയന്റ് ബ്ലാങ്കിൽ വെടിവെക്കുകയായിരുന്നെന്ന നിലപാടിൽ തന്നെയായിരുന്നു പ്രതിപക്ഷം. മാവോയിസ്റ്റുകളുടെ കൊലപാതകത്തിൽ സി.പി.ഐ നിലപാടായിരുന്നു മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും കടന്നാക്രമിക്കാൻ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. ഇടക്കെപ്പോഴോ അവസാനിച്ച സി.പി.ഐ-സി.പി.എം പോരിന്റെ കടുപ്പമേറിയ തുടർച്ച.
ഇറങ്ങിപ്പോകും മുമ്പ് പ്രസംഗിച്ച പി.ജെ. ജോസഫ് മാവോവാദം വളരാൻ കാരണമായ ദാരിദ്ര്യത്തിന്റെ പ്രശ്‌നത്തിലേക്കൊക്കെ കടന്നപ്പോൾ സ്പീക്കർ കർശനമായി ഇടപെട്ടു.
കെ.എം. ഷാജിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസം മന്ത്രി ഡോ. കെ.ടി. ജലീൽ നടത്തിയ പരാമർശത്തിൽ ഷാജിക്ക് വ്യക്തിപരമായ വിശദീകരണത്തിന് അവസരം ലഭിച്ചു. പ്രീഡിഗ്രിയും ഒരു ഡിഗ്രിയാണ് എന്ന പഴയ ശ്രീനിവാസൻ ഡയലോഗൊക്കെ ഉദ്ധരിച്ച ഷാജി തന്റെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുടെ ലിസ്റ്റ് നിരത്തി.
പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദിക്കുന്നു എന്ന് മാത്രമായിരുന്നു മന്ത്രി ജലീലിന്റെ പ്രതികരണം. പക്ഷേ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഈ സംവാദത്തിന് മറ്റൊരു ഉയർന്ന മാനം നൽകി- ഒരു കാരണവശാലും ആളുകളെ കോളേജ് പഠനമൊക്കെ വെച്ച് വിലയിരുത്തരുത്. ജൈവ മനുഷ്യനാവുകയാണ് പ്രധാനം. മനുഷ്യൻ രൂപപ്പെടുന്നത് മണ്ണിൽ നിന്നാണ്. ഓർമ വേണം.
അരൂർ അംഗം ഷാനിമോൾ ഉസ്മാന്റെ ബിൽ ചർച്ചയിലെ ആദ്യ പ്രസംഗം അനുവദിച്ച സമയത്തിലൊതുക്കി സമഗ്രമാക്കാൻ അംഗത്തിന് സാധിച്ചു. വിദ്യാഭ്യാസ ബില്ലിൽ നടന്ന ചർച്ചയിൽ മന്ത്രി ജലീലിന്റെ വകുപ്പിലെ അരുതായ്മകൾ അംഗം അക്കമിട്ട് നിരത്തി. സർക്കാർ നയമാണോ, അതോ ജലീലിന്റെ സ്വന്തം നയമാണോ വകുപ്പിൽ നടപ്പാക്കുന്നതെന്ന് ഷാനിമോളിന്റെ ചോദ്യം.
പാലക്കാട് മെഡിക്കൽ കോളേജ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടൻ ബാസ്റ്റിൻ നേരിട്ട ജാതീയ വിവേചനം കെ.ജെ. മാക്‌സ് ഉപക്ഷേപമായി ഉന്നയിച്ചപ്പോൾ മന്ത്രി ബാലന്റെ വാക്കുകൾ ഇങ്ങനെ: 'എന്തു കാര്യമുണ്ടായാലും അത് ജാതീയമായി വ്യാഖ്യാനിക്കുന്ന രീതി ശരിയല്ല.'