റിയാദ് - അയ്യായിരത്തിലേറെ സ്വകാര്യ സ്ഥാപനങ്ങൾക്ക് തൽക്ഷണ തൊഴിൽ വിസകൾ ലഭിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നേടുന്ന സ്ഥാപനങ്ങൾക്ക് ഒമ്പതു തൊഴിൽ വിസകൾ വരെയാണ് ഉടനടി അനുവദിക്കുന്നത്.
സൗദിയിൽ ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങൾക്ക് തൽക്ഷണ വിസ അനുവദിക്കുന്ന സേവനം ആരംഭിച്ചത്. 90,000 സ്ഥാപനങ്ങൾക്ക് ഉടനടി ബലദിയ ലൈസൻസുകൾ അനുവദിച്ചു. 13,000 കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഓൺലൈൻ വഴി പൂർത്തിയാക്കി. 2,66,000 സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ അനുവദിച്ചു.
ബിസിനസ് സ്ഥാപനങ്ങളുടെ നടപടികൾ വേഗത്തിലാക്കുന്നതിന് ഏകജാലക സംവിധാനമായ മറാസ് പോർട്ടൽ വഴി 200 സേവനങ്ങൾ നൽകുന്നുണ്ട്. മുപ്പതു സർക്കാർ വകുപ്പുകളെ മറാസ് പോർട്ടലിൽ ബന്ധിപ്പിച്ചിരിക്കുന്നു. മികച്ച ബിസിനസ് സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ 62 ാം സ്ഥാനത്തെത്തുന്നതിന് സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട്.
പട്ടികയിൽ ആകെ 190 രാജ്യങ്ങളാണുള്ളത്. ഒരു വർഷത്തിനിടെ പട്ടികയിൽ മുപ്പതു സ്ഥാനങ്ങൾ മറികടന്ന് മുന്നിലെത്തുന്നതിന് സൗദി അറേബ്യക്ക് സാധിച്ചു.
നിരവധി സൂചികകളിൽ സൗദി അറേബ്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികളുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വ്യാപാര സൂചികയിൽ 141 ാം സ്ഥാനത്തു നിന്ന് 38 ാം സ്ഥാനത്തെത്തി. അതിർത്തി വഴിയുള്ള വ്യാപാര സൂചികയിൽ 158 ാം സ്ഥാനത്തു നിന്ന് 86 ാം സ്ഥാനത്തെത്തി. എളുപ്പത്തിൽ വൈദ്യുതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട സൂചികയിൽ 64 ാം സ്ഥാനത്തു നിന്ന് 18 ാം സ്ഥാനത്തെത്തി. വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട സൂചികയിൽ 112 ാം സ്ഥാനത്തു നിന്ന് 80 ാം സ്ഥാനത്തും ന്യൂനപക്ഷ നിക്ഷേപകർക്ക് സംരക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട സൂചികയിൽ ഏഴാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തും ഉടമസ്ഥാവകാശം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട സൂചികകയിൽ 24 ാം സ്ഥാനത്തു നിന്ന് 19 ാം സ്ഥാനത്തും കെട്ടിട നിർമാണ ലൈസൻസ് എളുപ്പത്തിൽ ലഭിക്കുന്നതുമായി ബന്ധപ്പെട്ട സൂചികയിൽ 36 ാം സ്ഥാനത്തു നിന്ന് 28 ാം സ്ഥാനത്തും കരാർ നടപ്പാക്കൽ സൂചികയിൽ 59 ാം സ്ഥാനത്തു നിന്ന് 51 ാം സ്ഥാനത്തും നികുതി അടയ്ക്കൽ സൂചികയും 78 ാം സ്ഥാനത്തു നിന്ന് 57 ാം സ്ഥാനത്തും സൗദി അറേബ്യ എത്തിയിട്ടുണ്ട്.
ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി വാണിജ്യ, നിക്ഷേപ മന്ത്രാലയം നാലു പദ്ധതികൾ നടപ്പാക്കിയതാണ് ഈ നേട്ടങ്ങൾക്ക് സഹായിച്ചത്. കോംപറ്റിറ്റീവ്‌നസ് സെന്റർ സ്ഥാപനം, ഏകജാലക സേവന കേന്ദ്രം, സൗദി ബിസിനസ് സെന്റർ സ്ഥാപനം, പാപ്പരത്വ നിയമം എന്നീ നാലു പദ്ധതികളാണ് ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി വാണിജ്യ, നിക്ഷേപ മന്ത്രാലയം നടപ്പാക്കിയത്.