Sorry, you need to enable JavaScript to visit this website.

സൗദി അറാംകോ ഓഹരി ശനിയാഴ്ച മുതൽ വിപണിയിൽ

അറാംകോ സി.ഇ.ഒ അമീൻ അൽ നാസറും ചെയർമാൻ യാസർ അൽറുമയ്യാനും റിയാദിൽ പത്രസമ്മേളനം നടത്തുന്നു.

റിയാദ്- പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി അറാംകോയുടെ ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽക്കാൻ അനുമതി ലഭിച്ചതായി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി വ്യക്തമാക്കി.
ഓഹരികൾ വാങ്ങുന്നതിന് മുമ്പ് അതുസംബന്ധിച്ച മുഴുവൻ വിവരങ്ങളും നിക്ഷേപകർ മനസ്സിലാക്കണം. അല്ലെങ്കിൽ അംഗീകൃത ഫൈനാൻസിംഗ് കൺസൽട്ടന്റുമാരെ സമീപിക്കണമെന്നും അതോറിറ്റി അറിയിച്ചു. ഈ മാസം ഒൻപതിന് വിപണിയിൽ ഓഹരി എത്തുമെന്ന് അറാംകോ സി.ഇ.ഒ അമീൻ അൽ നാസർ അറിയിച്ചു.


സൗദി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആയ തദാവുലിൽ ലിസ്റ്റ് ചെയ്ത സെക്യൂരിറ്റികളിൽ നിക്ഷേപമുള്ള പൊതു, സ്വകാര്യ ഫണ്ടുകൾ, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇടപാടുകൾക്ക് ലൈസൻസുള്ള വ്യക്തികൾ, കാപിറ്റൽ അതോറിറ്റി ലൈസൻസ് ലഭിച്ച വ്യക്തിയുടെ ഇടപാടുകാർ, സൗദിയിൽ ഇൻവെസ്റ്റ്‌മെന്റ് അക്കൗണ്ട് തുറക്കാൻ അനുമതി ലഭിച്ച വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ കമ്പനികൾ, ജി.സി.സി കമ്പനികൾ, സ്വദേശി പൗരന്മാർ എന്നിവർക്കെല്ലാം ഓഹരി സ്വന്തമാക്കാം. എന്നാൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടാകില്ല.


സൗദി വിപണി മാത്രമാണ് ഗുണഭോക്താവും അന്തിമ കമ്പോളവും. വിദേശ നിക്ഷേപകർക്ക് ഓഹരി വാങ്ങണമെങ്കിൽ സൗദി സെൻട്രൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി (ഈദാ) യിൽ പോർട്ട്‌ഫോളിയോ അക്കൗണ്ട്, സൗദിയിൽ പ്രത്യേക കസ്റ്റഡി അക്കൗണ്ട്, സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സ്വന്തം പേരിൽ അക്കൗണ്ട്, തദാവുൽ അക്കൗണ്ട് എന്നിവ തുറക്കേണ്ടതുണ്ട്.


എൻ.സി.ബി, സാബ്, സാംബ, ഇൻവെസ്റ്റ്‌മെന്റ് ബാങ്ക്, ഫസ്റ്റ് ബാങ്ക്, അറബ് നാഷണൽ ബാങ്ക്, അൽബിലാദ്, അൽജസീറ, അൽറിയാദ്, അൽറാജ്ഹി, അൽഇൻമാ, ഫ്രഞ്ച് സൗദി, അൽഖലീജ് ഇന്റർനാഷണൽ എന്നീ ബാങ്കുകൾ വഴി മാത്രമേ ഐ.പി.ഒ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂവെന്ന് അറാംകോ അറിയിച്ചു.


സ്വദേശികളായ ഓഹരി ഉടമകൾ 180 ദിവസം തുടർച്ചയായി ഓഹരി സൂക്ഷിച്ചാൽ സൗജന്യ ഷെയറുകൾ ബോണസായി ലഭിക്കുമെന്ന് അറാംകോ വ്യക്തമാക്കി. ഐ.പി.ഒ സമയത്ത് അവർ വാങ്ങുന്ന 10 ഓഹരികൾക്ക് ഒന്ന് എന്ന നിലയിലാണ് സൗജന്യം ലഭിക്കുക. 100 ഓഹരി വരെ സൗജന്യമായി ലഭിക്കും. സൗദിയിൽ താമസിക്കുന്ന നിക്ഷേപകരായ വിദേശികൾക്കും ജി.സി.സി പൗരന്മാർക്കും സ്വദേശികൾക്കുമാണ് ഓഹരികൾ വാങ്ങാനാവുക. അംഗീകൃത ബാങ്കുകൾ വഴി ഓഹരി എടുക്കാനാകും.


ഐ.പി.ഒ വഴി തദാവുലിൽ അറാംകോയുടെ ഓഹരികൾ ലിസ്റ്റ് ചെയ്യുമെന്ന് അറാംകോ ചെയർമാൻ യാസർ അൽറുമയ്യാൻ അറിയിച്ചു. സൗദി അറാംകോ ലിസ്റ്റ് ചെയ്യുന്നതോടെ തദാവുൽ ശക്തിപ്പെടുമെന്നും വിദേശ നിക്ഷേപ കേന്ദ്രമായി സൗദി അറേബ്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. തദാവുലിൽ രജിസ്റ്റർ ചെയ്യുന്നതോടെ ലോക വിപണിയിൽ അറാംകോക്ക് ശക്തമായ സാന്നിധ്യമുണ്ടാകും. റിയാദ് സ്‌റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത ശേഷവും ലോക എണ്ണ വിപണിയിൽ അറാംകോ സജീവ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News