Sorry, you need to enable JavaScript to visit this website.

രക്ഷാകര്‍ത്താവില്ലെങ്കിലും വനിതകള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്ന് സൗദി ആരോഗ്യമന്ത്രാലയം

ജിദ്ദ- പ്രായപൂർത്തിയായ സ്വദേശി വനിതകൾക്ക് ഇനി മുതൽ ചികിത്സ തേടാൻ രക്ഷിതാക്കളുടെ സമ്മതം ആവശ്യമില്ല. സൗദി വനിതകൾക്ക് ചികിത്സാ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ രക്ഷിതാവിന്റെ അനുവാദം വേണമെന്ന നിബന്ധന റദ്ദാക്കാൻ ആരോഗ്യ മന്ത്രാലയം രാജ്യത്തെ മുഴുവൻ ആശുപത്രികൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകി.

ഏതൊരു രോഗിയെയും തന്റെയോ തന്റെ പ്രതിനിധിയുടെയോ ഇഷ്ടം കൂടാതെ ചികിത്സക്ക് വിധേയനാക്കരുതെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. രോഗിക്ക് തന്റെ ഇംഗിതം പ്രകടിപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ രക്ഷിതാവിന്റെ ഇഷ്ടം മാനിക്കണം. എന്നാൽ പ്രായപൂർത്തിയായ രോഗിക്ക്, സ്ത്രീ-പുരുഷൻ എന്ന വിവേചനമില്ലാതെ, ഓപ്പറേഷനോ ചികിത്സക്കോ മുമ്പ് തന്റെ ആഗ്രഹം പ്രകടിപ്പിക്കാൻ സാധിക്കുന്നുവെങ്കിൽ, അവരുടെ സമ്മതം തേടൽ നിർബന്ധമാണെന്നും സൗദി ആരോഗ്യ നിയമാവലി വ്യക്തമാക്കുന്നു. അതിനാൽ രക്ഷിതാവിന്റെ കൂടെയല്ലാതെ എത്തുന്ന യുവതികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് മന്ത്രാലയം നിർദേശം നൽകി. 


 രോഗികളുമായി നേരിട്ട് ഇടപഴകുന്ന ഡോക്ടർമാർ, നഴ്‌സുമാർ, സാങ്കേതിക വിദഗ്ധർ, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ തുടങ്ങി മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരും പകർച്ചപ്പനിക്കെതിരായ പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്നും മന്ത്രാലയം ഉത്തരവിട്ടു.

കുത്തിവെപ്പ് എടുക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം താക്കീത് നൽകി. കഴിഞ്ഞ വർഷം കുത്തിവെപ്പ് നടത്തിയിട്ടുണ്ടെങ്കിലും, ഇതിൽനിന്ന് ഒഴിവാകാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 


ഇതിനിടെ, ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിൽ പകർച്ചപ്പനിക്കെതിരെ രാജ്യവ്യാപകമായി പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിന് മന്ത്രാലയം കാമ്പയിൻ പ്രഖ്യാപിച്ചു. 4.2 ദശലക്ഷം പേർക്ക് പ്രതിരോധം ലഭ്യമാക്കുന്ന കാമ്പയിൻ നാല് മാസം നീണ്ടുനിൽക്കും. മുഴുവൻ ജീവനക്കാരെയും ഈ കാമ്പയിനിന്റെ ഭാഗമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം സർക്കാർ, സ്വകാര്യ, സൈനിക ആശുപത്രികൾക്ക് നിർദേശം നൽകി.
 

Latest News