Sorry, you need to enable JavaScript to visit this website.

കിച്ചന്‍ ട്രഷേഴ്‌സിൽ ബഹ്റൈൻ കമ്പനിയുടെ 80 കോടി നിക്ഷേപം

കൊച്ചി: കേരളം ആസ്ഥാനമായ സിന്തൈറ്റ് ഗ്രൂപ്പിനു കീഴിലുള്ള കറിപ്പൊടി, മസാല നിര്‍മാതാക്കളായ കിച്ചന്‍ ട്രഷേഴ്‌സിന് 80 കോടി രൂപയുടെ വിദേശ നിക്ഷേപം ലഭിച്ചു. ആഗോള നിക്ഷേപ സ്ഥാപനമായ ഇന്‍വെസ്റ്റ്‌കോര്‍പ് ആണ് മൂലധന നിക്ഷേപം നടത്തിയത്. കിച്ചന്‍ ട്രഷേഴ്‌സിനു പുറമെ പ്രീമിയം ഗ്രീന്‍ ടീ, സോസുകള്‍, സ്‌പ്രെഡുകള്‍ എന്നിവ വിപണനം ചെയ്യുന്ന സ്പ്രിഗ് എന്ന ബ്രാന്‍ഡും വിപണിയിലെത്തിക്കുന്ന ഇന്റര്‍ഗ്രോ ബ്രാന്‍ഡ്‌സ് എന്ന കമ്പനിക്കാണ് ഈ ഫണ്ട് ലഭിക്കുക. കിച്ചന്‍ ട്രഷേഴ്‌സിനേയും സ്പ്രിഗിനേയും ദേശീയ തലത്തിലേക്ക് വികസിപ്പിക്കാനായിരിക്കും ഈ ഫണ്ട് വിനിയോഗിക്കുക എന്ന് ഇന്റര്‍ഗ്രോ ബ്രാന്‍ഡ്‌സ് എംഡിയും സിഇഒയുമായ അശോക് മാണി പറഞ്ഞു. ബഹ്‌റൈന്‍ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമാണ് ഇന്‍വെസ്റ്റ്‌കോര്‍പ്.

ചുരുങ്ങിയ കാലയളവില്‍ കേരളത്തില്‍ വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ കിച്ചന്‍ ട്രഷേഴ്‌സ് നടപ്പു സാമ്പത്തിക വര്‍ഷം 150 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. നാലു വര്‍ഷത്തിനുള്ളില്‍ ഇതു 350 കോടി രൂപയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ആശോക് മാണി പറഞ്ഞു. 70 വിവിധ ഉല്‍പ്പന്നങ്ങളാണ് കിച്ചന്‍ ട്രഷേഴ്‌സിനുള്ളത്. കേരളത്തിനു പുറമെ യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലും സാന്നിധ്യമുള്ള കിച്ചന്‍ ട്രഷേഴ്‌സ് സൗദി അറേബ്യ, കുവൈത്ത് വിപണികളിലേക്കും വികസിപ്പിക്കും.

ഇതിനു പുറമെ നവീനമായ പാചക ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന സ്പ്രിഗ് പ്രവര്‍ത്തനം വിപുലപ്പെടുത്തും. വെള്ളത്തില്‍ വളരെ വേഗത്തില്‍ ലയിപ്പിക്കാവുന്ന മുന്തിയ 25 ഇനം ഗ്രീന്‍ ടീ വകഭേദങ്ങള്‍, ഹോട്ട് സോസുകള്‍, പ്രീമിയം സ്‌പ്രെഡുകള്‍ എന്നിവയടക്കമുള്ള ഉല്‍പ്പന്നങ്ങളാണ് സ്പ്രിഗ് ബ്രാന്‍ഡില്‍ കമ്പനി വിപണനം ചെയ്യുന്നത്. പ്രീമിയം വിഭാഗത്തില്‍ വരുന്ന ഈ ഉല്‍പ്പന്നങ്ങള്‍ മുവ്വായിരം മുതല്‍ അയ്യായിരം വരെ സൂപ്പര്‍ മാര്‍ക്കെറ്റുകളിലൂടെ ലഭ്യമാക്കാനാണ് പദ്ധതി.

Latest News