ഇടുക്കി- കേരള കോൺഗ്രസിലെ അധികാര തർക്കത്തിൽ പി.ജെ ജോസഫിന് അനുകൂല വിധി. ജോസ് കെ. മാണി ചെയർമാനല്ലെന്ന ഇടുക്കി മുൻസിഫ് കോടതിയുടെ വിധി കട്ടപ്പന സബ് കോടതി ശരിവെച്ചു. കേരളാ കോൺഗ്രസ് ചെയർമാനായി ജോസ്. കെ. മാണിയെ തെരഞ്ഞെടുത്തതിലുള്ള സ്‌റ്റേ തുടരുമെന്നും അടിയന്തിരമായി ഈ കേസിൽ ഇടപെടേണ്ടെന്നും കോടതി വ്യക്തമാക്കി. വിധി കേരള കോൺഗ്രസിന്റെ ധാർമിക വിജയമാണെന്നും അഹങ്കാരം വെടിഞ്ഞ് തെറ്റ് തിരുത്തണമെന്നും പി.ജെ ജോസഫ് വിഭാഗം പറഞ്ഞു. ജോസ് കെ. മാണിയുടെ തെറ്റിനൊപ്പം അണികൾ നിൽക്കില്ലെന്ന് എം.ജെ ജോസഫ് പ്രതികരിച്ചു. തെറ്റ് തിരുത്തി ജോസഫിന്റെ നേതൃത്വത്തെ അംഗീകരിക്കണമെന്നും നോട്ടീസ് ലഭിച്ചിട്ടും പാർലമെന്ററി യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ നടപടി എടുക്കുമെന്നും എം.ജെ ജോസഫ് പറഞ്ഞു. ജോസ് കെ. മാണി കേരള കോൺഗ്രസ് ചെയർമാനായി പ്രവർത്തിക്കുന്നതിനെതിരെ പി.ജെ ജോസഫ് വിഭാഗം മുൻസിഫ് കോടതിയിൽ സ്‌റ്റേ സമ്പാദിച്ചിരുന്നു. ഇതിനെതിരെ ജോസ് കെ. മാണിയും കെ.ഐ. ആന്റണിയും സബ്‌കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ജോസ് കെ. മാണി പ്രതികരിച്ചു.