റിയാദ് - ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അറാംകോ ഒരു മിനിറ്റിൽ 2,11,000 ഡോളർ ലാഭം നേടുന്നതായി കണക്ക്. കഴിഞ്ഞ വർഷം കമ്പനി 11,110 കോടി ഡോളറാണ് ആകെ ലാഭം നേടിയത്. പ്രതിദിനം ശരാശരി 30.4 കോടി ഡോളറും മിനിറ്റിൽ 2,11,000 ഡോളറും വീതം സൗദി അറാംകോ കഴിഞ്ഞ വർഷം അറ്റാദായം നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ലോകത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന കമ്പനിയാണ് സൗദി അറാംകോ. നിലവിൽ ലോകത്ത് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഏറ്റവും വലിയ എണ്ണക്കമ്പനിയായ എക്‌സൺ മൊബൈലിന്റെ ലാഭത്തേക്കാൾ കൂടുതലാണ് സൗദി അറാംകോയുടെ അറ്റാദായം. സൗദി അറാംകോയുടെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട പ്രഖ്യാപനം അടുത്ത ഞായറാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.