താനൂർ- അഞ്ചുടിയിൽ മുസ്ലീം ലീഗ് പ്രവർത്തകനായ ഇസ്ഹാഖിനെ (36) കൊലപ്പെടുത്തിയ കേസിൽ നാലുപേർ കൂടി അറസ്റ്റിൽ. ഇസ്ഹാഖിനെ ആക്രമിക്കുന്നതിൽ നേരിട്ട് പങ്കുള്ളവരെന്ന് പോലീസ് സംശയിക്കുന്ന താനൂർ അഞ്ചുടി സ്വദേശികളായ ചേമ്പാളീന്റെ പുരക്കൽ ഷഹദാദ്, ഏനീന്റെ പുരക്കൽ മുഹമ്മദ് സഫീർ, ചേക്കാമടത്ത് മുഹമ്മദ് സഹവാസ്, പൗറകത്ത് സുഹൈൽ എന്നിവരാണ് ഇന്നലെ രാത്രിയിൽ അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കഴിഞ്ഞ മാർച്ചിൽ കുപ്പന്റെ പുരക്കൽ ഷംസുവിനെ വെട്ടി മാരകമായി പരിക്കേൽപ്പിച്ചതിന് പകരമാണ് ഷംസുവിന്റെ ബന്ധുക്കൾ ഉൾപ്പെട്ട സംഘം റഫീഖിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ബാക്കിയുള്ള പ്രതികളെപറ്റിയുള്ള വിവരങ്ങൾ ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം കർണാടക,ഗോവ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. അന്വേഷണം അങ്ങോട്ട് നീങ്ങുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ അടുത്ത ഒളിത്താവളത്തിലേക്കു നീങ്ങുന്നതിനായി പണം സംഘടിപ്പിക്കുന്നതിന് ഒരു സുഹൃത്തിനെ ബന്ധപ്പെട്ടിരുന്നു. പണം കൈപറ്റാനായി ഇവർ നാട്ടിലെത്തുന്ന വിവരം രഹസ്യമായി ലഭിച്ചതിനെ തുടർന്ന് നാലുപേരെയും കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ വച്ചാണ് പോലീസ് പിടികൂടിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.