Sorry, you need to enable JavaScript to visit this website.

അമിത് ഷാ വിളിച്ചു, സുരേഷ് ഗോപി  കേന്ദ്ര മന്ത്രിയോ പ്രസിഡന്റോ ആകും

ന്യൂദല്‍ഹി-സുരേഷ് ഗോപി ഇനി കേന്ദ്ര മന്ത്രിയോ അതോ പാര്‍ട്ടിയുടെ കേരള അദ്ധ്യക്ഷനോ? പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഈ ചര്‍ച്ച ചൂടുപിടിക്കുകയാണ്. രണ്ട് നാളുകള്‍ക്ക് മുന്‍പേ മിസോറാം ഗവര്‍ണറായി പി.എസ്. ശ്രീധരന്‍ പിള്ള നിയമിതനായതോടെ ഒഴിവു വന്ന അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നടനും എം.പിയുമായ സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി കേന്ദ്രത്തില്‍ അത്തരത്തില്‍ ആലോചനകളുണ്ടായെന്നും ജനപ്രിയനായ നേതാവിനെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന അമിത് ഷായുടെ ആവശ്യം സുരേഷ് ഗോപിയെ മനസില്‍ കണ്ടാണെന്നും അറിയുന്നു. കേരളത്തിലെ നേതാക്കള്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വലിയ വില കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയോട് അടിയന്തരമായി ഡല്‍ഹിയിലേക്ക് എത്തുവാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പെത്തി, തൊട്ടു പിന്നാലെ സിനിമാ സെറ്റില്‍ നിന്നും താരം ഡല്‍ഹിയിലെത്തി ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ വീണ്ടും ചൂടുപിടിക്കുന്നത്.
പാര്‍ലമെന്റില്‍ ശീതകാല സമ്മേളനത്തിന് തൊട്ടു മുന്‍പായി കേന്ദ്രമന്ത്രിസഭയുടെ രണ്ടാം ഘട്ട വികസനമുണ്ടാകുമെന്ന് അറിയുന്നു. ഇതില്‍ കേരളത്തില്‍ നിന്നും സുരേഷ് ഗോപിയെ മന്ത്രിസഭയിലേക്ക് എത്തിക്കുവാന്‍ നീക്കമുണ്ടെന്നും അതിനെ കുറിച്ച് അറിയിക്കുന്നതിനായിട്ടാണ് താരത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്നും അറിയുന്നു. നിലവില്‍ രാജ്യസഭയിലെ അംഗമാണ് സുരേഷ് ഗോപി. എന്നാല്‍ മന്ത്രിസഭയിലേക്കല്ല പാര്‍ട്ടിയുടെ കേരളഘടകത്തിന്റെ തലപ്പത്തേയ്ക്ക് ജനകീയനായ സുരേഷ് ഗോപിയെ നിയമിക്കുന്നതിനെ കുറിച്ച് അഭിപ്രായം ചോദിക്കുവാനാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. ഇതുവരെയും ഡല്‍ഹി സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ സുരേഷ് ഗോപി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ താത്പര്യം കാട്ടാതിരുന്ന സുരഷ് ഗോപി അമിത് ഷാ വിളിപ്പിച്ചതോടെയാണ് തൃശൂരില്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്. പ്രധാനമന്ത്രിയുമായി സുരേഷ് ഗോപിക്കുള്ള അടുത്ത ബന്ധവും അനുകൂലഘടകമാണ്. 

Latest News