മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെ പല രാജ്യങ്ങളിലായി നൂറിലേറെ പേരുടെ മൊബൈൽ ഫോൺ നിയമവിരുദ്ധമായി ഹാക്ക് ചെയ്തു വിവരം ചോർത്തി എന്നാരോപിച്ച് ഇസ്രായിൽ ചാര സേവന കമ്പനിയായ എൻഎസ്ഒക്കെതിരെ വാട്സാപ്പ് യുഎസ് ഫെഡറൽ കോടതിയിൽ കേസ് നൽകി.
സ്ത്രീകളടക്കമുള്ള, സൈബർ ആക്രമണത്തിന് ഇരയായവരുടെ മൊബൈൽ രഹസ്യമായി ചോർത്തി വിവിധ രാജ്യങ്ങളിലെ സർക്കാരുകളെ എൻഎസ്ഒ സഹായിച്ചുവെന്നാണ് വാട്സാപ്പിന്റെ പരാതി.
വാട്സാപ്പ് വീഡിയോ കോളുകളുടെ മറവിൽ ചാര സോഫ്റ്റ്വെയറുകൾ ഉപയോക്താക്കളുടെ ഫോണിലേക്ക് കടത്തിവിടാൻ എൻഎസ്ഒ വിവിധ സർക്കാർ ഏജൻസികൾക്ക് സഹായം നൽകി. കോൾ ലഭിക്കുന്ന ആൾ ഫോൺ അറ്റൻഡ് ചെയ്തില്ലെങ്കിൽ പോലും ഈ ചാര പ്രവർത്തനം നടന്നെന്നും വാട്സാപ്പ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ കടത്തി വിട്ട മാൽവെയറുകൾ ഫോൺ വിളികൾ, ഫോണിലെ ഫോട്ടോകൾ, കോൺടാക്ടുകൾ അടക്കമുള്ള വിവരങ്ങൾ എന്നിവ ചോർത്താനും ഫോൺ ഉപയോഗിക്കുന്നയാൾ അറിയാതെ മൈക്രോഫോണും ക്യാമറയും ആക്ടിവേറ്റ് ചെയ്യാനും ലൊക്കേഷൻ നിരീക്ഷിക്കാനും കഴിയുള്ളവയാണെന്ന് എൻഎസ്ഒ സാങ്കേതിക വിദ്യകളെ അടുത്തറിയുന്നവർ ചൂണ്ടിക്കാട്ടുന്നു.
യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത ആഗോള രഹസ്യനിരീക്ഷണ വ്യവസായ രംഗത്തുണ്ടാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാൻ സഹായിക്കുന്ന നിയമ പോരാട്ടമായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്.
ഹാക്കിങ് ഇരയാക്കപ്പെട്ടവർ നേരത്തെ എൻഎസ്ഓക്കെതിരെ ഇസ്രായിലി കോടതിയിൽ നിയമ പോരാട്ടം നടത്തിയിട്ടുണ്ട്.
കമ്പനിയുടെ സേവനങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കൾക്കെതിരെ ചാര പ്രവർത്തനം നടത്താൻ സഹായിക്കുന്നുവെന്നാണ് എൻഎസ്ഒക്കെതിരെ നിലനിൽക്കുന്ന പരാതി.