കൊട്ടാരത്തില്‍ വ്യഭിചാരം; കിടപ്പുമുറി ഗാര്‍ഡുകളെ തായ് രാജാവ് പുറത്താക്കി

ബാങ്കോക്- തായ്‌ലാന്‍ഡ് രാജകൊട്ടാരത്തില്‍ ശുദ്ധികലശം. വ്യഭിചാരം കുറ്റത്തിന് രണ്ടു പുരുഷ ഗാര്‍ഡുകളെ അടക്കം നാലു റോയല്‍ ഗാര്‍ഡുകളെ പുറത്താക്കി കൊണ്ട് തായ് രാജാവ് മഹാ വജിറലോംഗ്‌കോണ്‍ ചൊവ്വാഴ്ച ഉത്തരവിറക്കി. രണ്ടു പുരഷ ഗാര്‍ഡുകള്‍ ബെഡ്‌റൂം വിഭാഗം ഗാര്‍ഡുകളായിരുന്നു. ഇവര്‍ അനുചിത പ്രവര്‍ത്തിയിലും വ്യഭിചാരത്തിലും ഏര്‍പ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നു. മറ്റു രണ്ടു ഓഫീസര്‍മാര്‍ കൊട്ടാരത്തിലെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ കുറ്റത്തിനാണ് പുറത്താക്കപ്പെട്ടതെന്നും റോയല്‍ ഗസറ്റില്‍ പറയുന്നു. 

34കാരിയായ രാജപത്‌നി സിനീനാത് വോങ്‌വാജിറപക്ടിയുടെ എല്ലാ രാജകീയ പദവികളും എടുത്തു മാറ്റി അവരെ പുറത്താക്കിയ നടപടിക്കു പിന്നാലെയാണ് കൊട്ടാരത്തിലെ പുതിയ ശുദ്ധികലശം. രാജപത്‌നി പദവിയില്‍ അവരോധിക്കപ്പെട്ട് മൂന്ന് മാസത്തിനു ശേഷമാണ് സിനീനാതിനെ അവിശ്വാസ്യത കുറ്റം ആരോപിച്ചു പുറത്താക്കിയത്. രാജ്ഞി സുതിദയുടെ സ്ഥാനാരോഹണത്തിനെതിരെ പ്രവര്‍ത്തിച്ചെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. നൂറ്റാണ്ടിനിടെ രാജകുടുംബത്തില്‍ ആദ്യമായിരുന്നു ഇത്തരമൊരു സംഭവം. 

സുതിദയെ മാസങ്ങള്‍ക്കു  മുമ്പാണ് രാജാവ് വിവാഹം ചെയ്തത്. പുറത്താക്കപ്പെട്ട ശേഷം മുന്‍ രാജപത്‌നി സിനീനാതിനെ പൊതു വേദികളില്‍ കണ്ടിട്ടില്ല. ഇവര്‍ പുറത്താക്കപ്പെട്ട ശേം ആറു കൊട്ടാരം ഉദ്യോഗസ്ഥരാണ് വിവിധ കുറ്റങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ടത്. 2016ലാണ് വാജിറാലോംഗ്‌കോണ്‍ രാജാവ് മുന്‍ രാജാവായ പിതാവിന്റെ മരണ ശേഷം കീരീടമണിഞ്ഞത്.
 

Latest News