ബോഗികള്‍ വേര്‍പെട്ട  കഥയറിയാതെ  നേത്രാവതി എക്‌സ്പ്രസ് യാത്ര തുടര്‍ന്നു 

തിരുവനന്തപുരം-യാത്രയ്ക്കിടെ നേത്രാവതി എക്‌സ്പ്രസിന്റെ  ബോഗികള്‍ വേര്‍പെട്ടു. എന്‍ജിനും മൂന്ന് ബോഗിയുമായി ട്രെയിന്‍ യാത്ര തുടര്‍ന്ന് കൊച്ചുവേളി കഴിഞ്ഞു. ബാക്കി ബോഗികള്‍ പേട്ടയില്‍ തന്നെ.  തിരുവനന്തപുരം തമ്പാനൂര്‍ സ്‌റ്റേഷനും പേട്ടയ്ക്കുമിടയിലാണ് സംഭവം. പേട്ടയില്‍ കിടക്കുന്ന ബോഗിയില്‍ നിറയെ യാത്രക്കാരുമുണ്ട്. യാത്രക്കാര്‍ക്കും ട്രെയിന്‍ ബോഗി വിട്ട് യാത്ര തുടര്‍ന്ന വിവരം മനസ്സിലായില്ല. മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുമ്പോഴാണ് യാത്രക്കാര്‍ വിവരം അറിയുന്നത്. എന്നാല്‍, ബോഗി വേര്‍പെട്ട കാര്യം ലോക്കോപൈലറ്റും അറിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ബോഗികള്‍ ഘടിപ്പിച്ചതിലുള്ള സാങ്കേതിക പിഴവ് ആണ് കാരണമെന്ന് പറയുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു. ബോഗികള്‍ ഘടിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തിനും മുംബൈയ്ക്കും ഇടയില്‍ ദിവസേന സര്‍വീസ് നടത്തുന്ന ട്രെയിനാണ് നേത്രാവതി. കൊങ്കണ്‍ റെയില്‍വേ പാത വഴിയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

Latest News