റിയാദ്- ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്താൻ മുന്നോട്ടു വരുന്നവർക്ക് നഷ്ടസാധ്യത കുറവാണെന്നും ഉയർന്ന നൈപുണ്യവും വൈദഗ്ധ്യവുമുള്ള മാനവശേഷി ഉറപ്പാണെന്നും റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
സ്‌കിൽ ഇന്ത്യ ഇനിഷ്യേറ്റീവിനു കീഴിൽ മൂന്നു നാലു ദശകത്തിനുള്ളിൽ 40 കോടി ആളുകൾക്ക് വ്യത്യസ്ത കഴിവുകളിൽ പരിശീലനം നൽകും. ഇത് ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് ഉറപ്പുള്ള വിദഗ്ധമായ മാനവശേഷി ലഭ്യമാക്കും. 2024 ഓടെ എണ്ണ ശുദ്ധീകരണ, പൈപ്പ് ലൈനുകൾ, ഗ്യാസ് ടെർമിനലുകൾ എന്നീ മേഖലകളിൽ 10,000 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തുന്നതിന് ഇന്ത്യ ലക്ഷ്യമിടുന്നു. വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതിയിൽ നിക്ഷേപം നടത്തുന്നതിന് സൗദി അറാംകോ തീരുമാനിച്ചതിൽ സന്തോഷമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ റിഫൈനറിയായിരിക്കുമിത്. ഇന്ത്യൻ മാനവശേഷിയുടെ ഗുണമേന്മ ഹോളിവുഡ് സിനിമ നിർമിക്കുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ ചന്ദ്രനിലെത്തൽ സാധ്യമാക്കുന്നു.
വിഷൻ 2030 പദ്ധതി യാഥാർഥ്യമാക്കുന്നതിന് സൗദി അറേബ്യയുമായി ഇന്ത്യ സഹകരിക്കും. അഞ്ചു ട്രില്യൺ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിവർത്തിപ്പിക്കുന്നതിനുള്ള റോഡ്മാപ് തയാറാക്കിയിട്ടുണ്ട്. ഓരോ വ്യക്തിക്കും സവിശേഷ തിരിച്ചറിയൽ കാർഡും (ആധാർ) ബാങ്ക് അക്കൗണ്ടുകളും നടപ്പാക്കി രണ്ടായിരം കോടിയിലേറെ ഡോളറിന്റെ ചോർച്ച തടയുന്നതിന് ഇന്ത്യ ഗവൺമെന്റിന് സാധിച്ചു. തുടർച്ചയായി മൂന്നാം വർഷവും ലോകത്ത് ഏറ്റവും കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയ രാജ്യമായി ഇന്ത്യ തുടരുന്നു. പരിഷ്‌കരണങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വെല്ലുവിളികൾ നിറഞ്ഞ തീരുമാനങ്ങൾ ഇന്ത്യ കൈക്കൊള്ളുകയും അവ നടപ്പാക്കുകയും ചെയ്തു.
ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് വൈദഗ്ധ്യമുള്ള മാനവ ശേഷി ഉറപ്പാണ്. ഇന്ത്യയിൽ പശ്ചാത്തല സൗകര്യങ്ങളുടെ വളർച്ച ഇരട്ട അക്കത്തിലേക്ക് ഉയരും. ഇന്ത്യയിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് നഷ്ടം നേരിടേണ്ടിവരുന്ന അവസ്ഥയുണ്ടാകില്ല. പശ്ചാത്തല വികസന മേഖലയിൽ എമ്പാടും അവസരങ്ങളുണ്ട്. ഇന്നൊവേഷൻ മേഖലയിൽ ഇന്ത്യയിൽ നടത്തുന്ന നിക്ഷേപങ്ങൾ വലിയ വരുമാനം നൽകും. സാങ്കേതിക വിദ്യ, പശ്ചാത്തല വികസനം, മാനവശേഷി, പരിസ്ഥിതി, ബിസിനസ് സൗഹൃദ ഭരണ നിർവഹണം എന്നിവ ഭാവിയിലെ പ്രവണതകളായിരിക്കും. തന്ത്രപ്രധാന പെട്രോളിയം കരുതൽ ശേഖര പദ്ധതിയിൽ സൗദി അറാംകോയുടെ പങ്കാളിത്തം ഇന്ത്യ ആഗ്രഹിക്കുന്നതായും മോഡി പറഞ്ഞു.