കാസർകോട്- കാണാതായ 16 കാരിയെ സഹോദരൻ കൊന്ന് കാട്ടിലെറിഞ്ഞതായി പോലീസ്. പെൺകുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ വനത്തിൽ കണ്ടെത്തി. കൊലപ്പെടുത്തിയത് സ്വന്തം സഹോദരൻ തന്നെയാണെന്നും മാതാപിതാക്കളുടെ സ്‌നേഹം അനുജത്തിയോട് മാത്രമായതാണ് ക്രൂരമായ കൊലപാതകത്തിനു കാരണമെന്നും എൻജിനീയറിംഗ് വിദ്യാർഥിയായ സഹോദരന്റെ മൊഴി.
ഉള്ളാളിനടുത്തുള്ള പാജിർ ഗ്രാമത്തിലെ കമ്പാലപദവിൽ താമസിക്കുന്ന ഫ്രാൻസിസ് കുട്ടിഞ്ഞോയുടെ മകൾ ഫിയോണ സ്വീഡൻ കുട്ടിഞ്ഞോ(16)യുടെ അസ്ഥികൂടം വീടിന് പിറകിലുള്ള വനത്തിൽ കണ്ടെത്തിയ സംഭവത്തിലാണ് സഹോദരൻ സാംസണി (18) ലേക്ക് അന്വേഷണം എത്തിയത്. ഈ മാസം എട്ടിനാണ് പെൺകുട്ടിയെ കാണാതായത്. എൻജിനീയറിംഗ് പരീക്ഷകളിൽ പരാജയപ്പെടുകയും മൊബൈലിന് അടിമയാവുകയും ചെയ്ത സാംസൺ കൂടുതൽ സമയവും വീട്ടിൽ തന്നെ ചെലവഴിക്കാറാണ് പതിവ്. തന്നേക്കാൾ ഇളയ സഹോദരിക്ക് മാതാപിതാക്കൾ കൂടുതൽ പ്രോത്സാഹനവും സ്നേഹവും വാത്സല്യവും നൽകുന്നുണ്ടെന്ന തോന്നലാണ് സഹോദരിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടിൽ എറിഞ്ഞതാണെന്ന് സ്ഥിരീകരിച്ചു. സെന്റ് ആഗ്നസ് കോളേജിൽ ഒന്നാം വർഷ പി.യു.സി വിദ്യാർഥിനിയായ ഫിയോണ ഒക്ടോബർ എട്ടിന് മംഗളൂരുവിലേക്ക് പോയതായിരുന്നു. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പിറ്റേ ദിവസം കോണാജെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 15 ദിവസത്തിനു ശേഷവും ഫിയോണയെ കണ്ടെത്താത്തതിനാൽ ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുദിപ്പിലെ താമസക്കാർ സിറ്റി പോലീസ് കമ്മീഷണർക്ക് അപ്പീൽ നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ച ഫിയോണയുടെ മൊബൈൽ അവസാനമായി ഓൺ ആയത് മുദിപ്പ് പ്രദേശമാണെന്ന് കണ്ടെത്തി. പിന്നീട് പോലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ഒക്ടോബർ 26 ശനിയാഴ്ച കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കിയതോടെ സഹോദരൻ സാംസൺ കുറ്റം സമ്മതിക്കുകയായിരുന്നു. താൻ അവളെ കൊന്നതായും മൃതദേഹം വീടിന്റെ പിറകിലുള്ള കാട്ടിൽ എറിഞ്ഞതായും പോലീസിനോട് പറഞ്ഞു. ശനിയാഴ്ച രാത്രിയും ഇന്നലെയും വ്യാപകമായ തെരച്ചിൽ നടത്തിയപ്പോൾ മുടി, പല്ലുകൾ, ഫിയോണയുടെ അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങളും അവളുടെ മൊബൈലും കാട്ടിൽ നിന്ന് കണ്ടെത്തി. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് സഹോദരിയെ വീട്ടിൽ വെച്ചാണ് താൻ കൊലപ്പെടുത്തിയതെന്ന് സാംസൺ സമ്മതിച്ചിട്ടുണ്ട്. സാംസൺ സഹോദരി ഫിയോണയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റികയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.