Sorry, you need to enable JavaScript to visit this website.

സൗദിയിൽ ടൂറിസം അതിവേഗം പുരോഗമിക്കുന്നു;പത്തു വർഷത്തിനകം പ്രതീക്ഷിക്കുന്നത്100 ദശലക്ഷം ടൂറിസ്റ്റുകൾ

റിയാദ് - അടുത്ത പത്ത് വർഷത്തിനകം 100 മില്യൺ ടൂറിസ്റ്റുകളെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് സൗദി കമ്മീഷൻ ഫോർ ടൂറിസം, നാഷണൽ ഹെറിറ്റേജ് ചെയർമാൻ അഹ്മദ് ബിൻ ഉഖൈൽ അൽഖത്തീബ് പ്രസ്താവിച്ചു. ജപ്പാനിൽ ശനിയാഴ്ച സമാപിച്ച ജി 20 രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുടെ ദ്വിദിന ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാര മേഖലയിൽ രാജ്യത്തിന്റെ ഭാവി കാഴ്ചപ്പാടുകൾ അദ്ദേഹം വിശദീകരിച്ചു. 
സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷൻ 2030 വിഭാവനം ചെയ്യുന്നത് പ്രകാരം സൗദിയിൽ ടൂറിസം അതിവേഗം പുരോഗതി കൈവരിക്കുകയാണ്. ജി 20 യുടെ അധ്യക്ഷ പദവി ഏറ്റെടുത്തതിന് ശേഷം ടൂറിസം മേഖലക്ക് പ്രഥമ പരിഗണനയാണ് സൗദി നൽകിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. 
ലോക രാജ്യങ്ങൾക്ക് മുമ്പിൽ ഹൃദ്യമായി സൗദി വാതായനങ്ങൾ തുറന്നിരിക്കുകയാണ്. 
ദേശീയ വരുമാനം പരിപോഷിപ്പിക്കുന്നതിന് പുറമെ, വ്യത്യസ്ത സംസ്‌കാരങ്ങൾ തമ്മിൽ അടുത്തറിയുന്നതിനുള്ള പാലം സ്ഥാപിക്കലും ഇതിലൂടെ സാധ്യമാകും. ഭാവി തലമുറക്കായിരിക്കും ടൂറിസം പരിപോഷിപ്പിക്കുന്നതിന്റെ കൂടുതൽ പ്രയോജനം ലഭിക്കുക എന്നതിൽ സംശയമില്ല. 
2030 ഓടെ പ്രതിവർഷം 100 മില്യൺ സന്ദർശകരെ സ്വീകരിക്കുന്നതിനാണ് സൗദി അറേബ്യ ഒരുങ്ങുന്നത്. നിലവിൽ 18 മില്യൺ സന്ദർശകരാണ് രാജ്യത്ത് വന്നുപോകുന്നത്. നിലവിൽ ദേശീയ വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് ടൂറിസം മേഖല സംഭാവന ചെയ്യുന്നത്. ഇത് ക്രമാനുഗതമായി 10 ശതമാനം വരെ ഉയർത്തുന്നതിനാണ് തങ്ങൾ പദ്ധതിയിടുന്നത്. 
2030 ഓടെ ടൂറിസം രംഗത്ത് 16 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ ലഭ്യമാകും. ഇത് സൗദി തൊഴിൽ മേഖലയുടെ 10 ശതമാനം വരുമെന്നതാണ് ഏറ്റവും ശ്രദ്ധേയം. 
സൗദി യുവതീയുവാക്കളെ കേന്ദ്രീകരിച്ചാണ് ഇതിൽ ബഹുഭൂരിപക്ഷം അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നതെന്നും അഹ്മദ് അൽഖത്തീബ് പറഞ്ഞു. ജനതയുടെ സാമൂഹിക ജീവിതത്തിലും ദേശീയ സമ്പദ്‌വ്യവസ്ഥയിലും നിർണായക സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്ന മേഖലയുടെ വളർച്ചക്ക് ആവശ്യമായ നടപടികളുമായി സൗദി അറേബ്യ മുന്നോട്ടു പോകുമെന്നും വിനോദ സഞ്ചാര, ദേശീയ പൈതൃക കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി.
 

Latest News