റിയാദ് - സർക്കാർ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ശേഷം ലെബനോനിൽ നിന്ന് രണ്ടായിരത്തിലേറെ സൗദികളെ ഒഴിപ്പിച്ചതായി ലെബനോനിലെ സൗദി അംബാസഡർ വലീദ് ബുഖാരി പറഞ്ഞു. ഈ മാസം 17 ന് സർക്കാർ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ച ശേഷം ഇതുവരെ ബെയ്‌റൂത്ത് റഫീഖ് അൽഹരീരി അന്താരാഷ്ട്ര എയർപോർട്ട് വഴി 2,088 സൗദികളെയാണ് ഒഴിപ്പിച്ചത്.
കയ്‌റോ, അമ്മാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കും സൗദിയിലെ വിവിധ നഗരങ്ങളിലേക്കുമുള്ള സർവീസുകളിലാണ് ഇവർ ലെബനോൻ വിട്ടത്. സ്വന്തം ചെലവിൽ ലെബനോനിൽ പഠിക്കുന്ന സൗദി വിദ്യാർഥികളുടെ കണക്ക് എംബസി ശേഖരിച്ചുവരികയാണ്. 220 മുതൽ 250 വരെ സൗദി വിദ്യാർഥികളാണ് സ്വന്തം ചെലവിൽ ലെബനോനിൽ ഉപരിപഠനം നടത്തുന്നത്. ഇവർക്കു പുറമെ പത്തു സൗദി വിദ്യാർഥികൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കോളർഷിപ്പോടെയും ലെബനോനിൽ പഠിക്കുന്നുണ്ട്.
ഇനിയും ലെബനോൻ വിടാത്ത മുഴുവൻ സൗദി പൗരന്മാരും ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കുന്നതിന് എത്രയും വേഗം സൗദി എംബസിയുമായി ആശയ വിനിമയം നടത്തുകയും എംബസിയെ സമീപിക്കുകയും വേണം. ലെബനോൻ വിടാൻ ആഗ്രഹിക്കുന്ന സൗദി പൗരന്മാർക്ക് താമസവും ഭക്ഷണവും വിമാന ടിക്കറ്റും അടക്കം എല്ലാവിധ സഹായങ്ങളും എംബസി നൽകിയിട്ടുണ്ടെന്നും വലീദ് ബുഖാരി പറഞ്ഞു.