മംഗളൂരു- ഇരുപതോളം സ്ത്രീകളെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം ഗർഭനിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് ഗുളിക നൽകി കൊലപ്പെടുത്തിയ കേസിൽ സയനൈഡ് മോഹൻ എന്ന മോഹൻ കുമാറിന് വധശിക്ഷ. ഇരുപത് കൊലക്കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഇതിൽ പതിനേഴാമത്തെ കേസിലാണ് വധശിക്ഷ. പല കേസുകളിലായി 13 ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഇയാളിപ്പോൾ. 2005 ഒക്ടോബറിൽ ബണ്ട്വാൾ ബലേപുനിയിലെ അങ്കണവാടി ജീവനക്കാരി ശശികലയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ. ബണ്ട്വാൾ സ്വദേശികളായ വാമനപദവിലെ ലീലാവതി, ബരിമാറിലെ അനിത, സുള്ള്യയിലെ സുനന്ദ എന്നീ യുവതികളെ കൊലപ്പെടുത്തിയ കേസിലും ഇയാൾക്ക് വധശിക്ഷയുണ്ട്. മംഗളൂരു ബണ്ട്‌വാൾ കന്യാനയിലെ കായിക അധ്യാപകനായിരുന്നു മോഹൻ കുമാർ. 2003-2009 കാലയളവിൽ ഇയാൾ കൊലപ്പെടുത്തിയതിൽ നാലു മലയാളികളുമുണ്ടായിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷമായിരുന്നു എല്ലാ കൊലപാതകങ്ങളും നടത്തിയത്. പതിനാറ് കേസുകളിലും ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.