വട്ടിയൂര്‍ക്കാവില്‍ ആര്‍.എസ്.എസ് ഇടതു മുന്നണിക്ക് വോട്ട് മറിച്ചു-കെ.മുരളീധരന്‍

കോഴിക്കോട്- ഉപ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് എല്‍.ഡി.എഫിന് വോട്ടുകള്‍ മറിച്ചതിന്റെ തെളിവാണ് വട്ടിയൂര്‍ക്കാവില ജനവിധിയെന്ന് കെ. മുരളീധരന്‍ എം.പി.

ആര്‍.എസ്.എസുകാര്‍ സംഘടിതമായി വോട്ട് മറിച്ചു. കടകംപള്ളി സുരേന്ദ്രന്‍ പല ഈഴവ കുടുംബങ്ങളിലും പോയി പച്ചക്ക് ജാതി പറഞ്ഞാണ് വോട്ട് ചോദിച്ചത്.  പുരോഗമനം പ്രസംഗിക്കുന്ന ഇടതുപക്ഷം എന്‍.എസ്.എസിനെ തള്ളി ആര്‍.എസ്.എസിനെ ഉള്‍കൊണ്ടു. ഇതിന്റെ താല്‍കാലിക വിജയമാണ് വട്ടിയൂര്‍ക്കാവിലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശ്വാസകാര്യത്തില്‍ ശരിയായ നിലപാട് എടുത്തതിനാലാണ് എന്‍.എസ്.എസ് യു.ഡി.എഫിനൊപ്പം നിന്നത്. ഹൈന്ദവ സംഘടനയായ എന്‍.എസ്.എസ് ഹിന്ദു വര്‍ഗീയതക്കെതിരായ നിലപാട് സ്വീകരിച്ചത് ഇപ്പോള്‍ ആരും കണ്ടില്ലെന്ന് നടിക്കുന്നു. എന്‍.എസ്.എസിന്റെ മതേതര നിലപാട് ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

യു.ഡി.എഫിനെ തുണച്ച പരമ്പരാഗത വോട്ടര്‍മാരിലും മനം മാറ്റമുണ്ടായി. അക്കാര്യം പരിശോധിച്ച് പരിഹാരമുണ്ടാക്കും. എന്നാല്‍ അനുകൂലിക്കാത്തവരെ ചീത്ത പറയുന്നതല്ല കോണ്‍ഗ്രസിന്റെ നയം. അതേസമയം, പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

 

Latest News