തൃശൂർ- സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പരാതി നൽകിയ നടി മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്താൻ തൃശൂർ ജില്ലാ ക്രൈംബ്രാഞ്ചിന് സാധിച്ചില്ല. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മഞ്ജു വാഗമണിലായതിനാൽ കൊച്ചിയിലെത്തിയ അന്വേഷണ സംഘത്തിന് മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്താനായില്ല. രണ്ടു ദിവസത്തിനകം മഞ്ജു വാര്യർ കൊച്ചിയിലെത്തുമെന്നും അപ്പോൾ അന്വേഷണസംഘത്തെ കാണാമെന്നും മൊഴി നൽകാമെന്നും അറിയിച്ചതായി കേസ് അന്വേഷിക്കുന്ന തൃശൂർ ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി സി.ഡി.ശ്രീനിവാസൻ പറഞ്ഞു. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ശ്രീകുമാർ മേനോനെ ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനും വിളിച്ചുവരുത്തുക.
സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മഞ്ജുവാര്യർ ഡി.ജി.പിക്ക് നൽകിയ പരാതി തൃശൂർ ഈസ്റ്റ് പോലീസ് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് തന്നെ നിരന്തരം അപമാനിക്കുന്നുവെന്നും അപായപ്പെടുത്താൻ ശ്രമമുണ്ടെന്നും കാണിച്ച് ശ്രീകുമാർ മേനോനെതിരെ മഞ്ജു പരാതി നൽകിയത്.
തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നതായും മഞ്ജു പറയുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ശ്രീകുമാർ മേനോന് നൽകിയ ലെറ്റർ ഹെഡ് ദുരുപയോഗിക്കുമോയെന്ന് ഭയപ്പെടുന്നതായും പരാതിയിൽ പറയുന്നുണ്ട്.
മോഹൻ ലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ തന്നെ അപമാനിക്കുന്നതിന് പിന്നിൽ ശ്രീകുമാറും അദ്ദേഹത്തിന്റെ ഒരു സുഹൃത്തുമാണെന്ന് മഞ്ജുവാര്യർ ആരോപിക്കുന്നു. കല്യാൺ ജ്വല്ലേഴ്‌സിനെതിരെ അപവാദ പ്രചരണം നടത്തിയെന്ന പരാതിയിൽ നിലവിൽ ഈസ്റ്റ് പോലീസ് ശ്രീകുമാർ മേനോനെതിരെ കേസടുത്ത് അന്വേഷണത്തിലാണ്. പരാതിയിൽ ഇതും വിഷയമാണെന്നതിനാലാണ് തൃശൂർ പോലീസിന് കേസ് കൈമാറിയത്.