Sorry, you need to enable JavaScript to visit this website.

സുരക്ഷാ ഭടൻ കോടതിയെ മാനിക്കുന്നില്ലെന്ന് പരാതി

ജിദ്ദ - സുരക്ഷാ ഭടൻ കോടതിയെ അവമതിക്കുന്നതായി മക്ക പ്രവിശ്യയിലെ കോടതി മക്ക ഗവർണറേറ്റിൽ ആവലാതിപ്പെട്ടു. വിചാരണക്കിടെ പ്രതിയുടെ വിലങ്ങ് അഴിക്കുന്നതിന് സുരക്ഷാ ഭടൻ വിസമ്മതിക്കുകയായിരുന്നു. ഇക്കാര്യത്തിൽ കോടതിയുടെ നിർദേശം പാലിക്കുന്നതിനും സുരക്ഷാ ഭടൻ തയാറായില്ല. പ്രതിയുടെ വിലങ്ങ് അഴിക്കുന്നതിന് സുരക്ഷാ ഭടൻ വിസമ്മതിക്കുന്നത് കോടതിയെ അവമതിക്കുന്നതിന് തുല്യമാണ്. ഇത് ക്രിമിനൽ നടപടിക്രമ നിയമത്തിലെ 157-ാം വകുപ്പിന്റെ ലംഘനമാണ്. വിലങ്ങുകളും ചങ്ങലകളുമില്ലാതെ പ്രതിയെ കോടതിയിൽ വിചാരണക്ക് ഹാജരാക്കണമെന്ന് ക്രിമിനൽ നടപടിക്രമ നിയമത്തിലെ 157-ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. 
ജയിലിനകത്തും പുറത്തുമുള്ള യാത്രകൾക്കിടെ സാമ്പത്തിക കേസ് പ്രതികളെ വിലങ്ങണിയിക്കണമെന്ന് തടവുകാരെ അനുഗമിക്കുന്ന സുരക്ഷാ ഭടന്മാരെ സർക്കുലർ വഴി അറിയിച്ചിട്ടുണ്ട്. സാമ്പത്തിക കേസ് പ്രതികൾ രക്ഷപ്പെട്ട ഏതാനും സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത കാര്യം കണക്കിലെടുത്താണിത്. യാത്രകൾക്കിടെ മാത്രമാണ് ഇങ്ങിനെ പ്രതികളെ വിലങ്ങണിയിക്കേണ്ടത്. വിലങ്ങുകളും ചങ്ങലകളുമില്ലാതെയാണ് പ്രതികളെ വിചാരണക്ക് കോടതിയിൽ ഹാജരാക്കേണ്ടത്. ഒളിച്ചോട്ടവും ചെറുത്തുനിൽപും തടയുന്നതിന് പ്രതികളെ വിലങ്ങണിയിക്കാവുന്നതാണ്. അല്ലാത്ത കേസുകളിൽ വിലങ്ങും ചങ്ങലകളും അണിയിച്ച് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ പാടില്ല. കോടതി പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കോടതിയിൽ വിലങ്ങണിയിക്കരുതെന്ന് മക്ക പ്രവിശ്യയിലെ ജയിലുകൾക്ക് ഗവർണറേറ്റ് നിർദേശം നൽകി. ഓടിപ്പോകാൻ സാധ്യതയില്ലാത്ത പക്ഷം വിചാരണക്കിടെ പ്രതികളുടെ വിലങ്ങഴിക്കണമെന്നാണ് ജയിലുകൾക്ക് മക്ക ഗവർണറേറ്റ് നിർദേശം നൽകിയത്. 

Latest News