Sorry, you need to enable JavaScript to visit this website.

വിവാഹത്തിനിടെ ഒളിച്ചോടിയ  നവവധുവും കാമുകനും കോടതിയില്‍ 

കോഴിക്കോട്- കല്യാണം കഴിഞ്ഞയുടന്‍ ഹാളില്‍നിന്ന് ഒളിച്ചോടിയ നവവധുവിനെയും കാമുകനെയും സംഘത്തെയും  കോടതി റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. 
വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകള്‍ ചുമത്തി കസബ പോലീസ് കേസെടുത്തിരുന്നു. 
വധു, കാമുകന്‍, കാമുകന്റെ ജ്യേഷ്ഠന്‍, ജ്യേഷ്ഠന്റെ ഭാര്യ, കാര്‍ഡ്രൈവര്‍ എന്നിവര്‍ക്കെതിരേയാണ് നവവരന്റെ പരാതിയെ തുടര്‍ന്ന് കേസെടുത്തത്. ഇതില്‍ ജ്യേഷ്ഠന്റെ ഭാര്യയെ ആരോഗ്യകാരണങ്ങളാല്‍ റിമാന്‍ഡ് ചെയ്തില്ല
കല്യാണനിശ്ചയം ഏപ്രിലില്‍ നടന്നതാണെന്നും കല്യാണത്തില്‍ നിന്നു പിന്‍മാറാനും മറ്റൊരാളോടൊപ്പം പോകാനും ഇതിനിടെയുളള ആറുമാസം ഉണ്ടായിരുന്നെന്നും പരാതിക്കാരന്‍ വാദമുന്നയിച്ചു. കല്യാണനിശ്ചയ സമയത്തു നല്‍കിയ രണ്ടുപവന്റെ വളയും ഞായറാഴ്ച കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും ഉള്‍പ്പടെ എടുത്തായിരുന്നു ഒളിച്ചോട്ടം. 
കല്യാണദിവസം വധുവിന്റെ വീട്ടുകാര്‍ 1500 പേര്‍ക്കുളള സദ്യയൊരുക്കിയിരുന്നു. വരന്റെ വീട്ടിലേക്കു പോകാനായി വസ്ത്രം മാറാന്‍പോയ വധു കൂട്ടുകാരിയെ ഒപ്പം കൂട്ടി. ഏറെനേരം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോള്‍ ഇരുവീട്ടുകാരും അന്വേഷണം തുടങ്ങി. സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് വധു കാറില്‍ കയറി സ്ഥലം വിടുന്നത് കണ്ടത്.

Latest News