Sorry, you need to enable JavaScript to visit this website.

അനധികൃത ചികിത്സ: പൊന്നാനിയിൽ രണ്ടു വ്യാജ സിദ്ധൻമാർ പിടിയിൽ

പിടിയിലായ സിദ്ധൻമാരുമായി പൊന്നാനി പോലീസ് പരിശോധന നടത്തുന്നു.

പൊന്നാനി-  കടവനാട് മേഖലയിൽ ചികിത്സ നടത്തിവന്നിരുന്ന രണ്ടു വ്യാജ സിദ്ധൻമാരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടു വർഷമായി പൊന്നാനി കടവനാട് കോളക്കോടൻ റോഡ് ഭാഗത്ത് വീടിനോടു ചേർന്നു മജ്‌ലിസു ശിഫ എന്ന പേരിൽ അനധികൃതമായി വ്യാജ ചികിത്സയും പണപ്പിരിവും നടത്തിവന്ന തവനൂർ അയിങ്കലം കല്ലൂർ സ്വദേശി നടുവിൽ കരുമാൻ കുഴിയിൽ വീട്ടിൽ സിദിഖ് (40), കടവനാട് സ്വദേശി വീട്ടിലകത്ത് ഹൗസിൽ അബ്ദുറഹ്മാൻ (36) എന്നിവരെയാണ് പൊന്നാനി എസ്.ഐ ബേബിച്ചൻ ജോർജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും നേതൃത്വത്തിൽ നാളുകളായി വ്യാജ ചികിത്സയാണ് കടവനാട് കേന്ദ്രീകരിച്ച് നടക്കുന്നതെന്നു പ്രദേശവാസികൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന്  എസ്പി യു. അബ്ദുൾകരീം തിരൂർ ഡിവൈഎസ്പി കെ.എ സുരേഷ് ബാബുവിനു  വിവരം നൽകുകയും ഡി.വൈ.എസ്.പിയുടെ നിർദേശ പ്രകാരം പൊന്നാനി എസ്.ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ചികിത്സാ കേന്ദ്രം നടത്താനാവശ്യമായ രജിസ്‌ട്രേഷനില്ലെന്നും യാതൊരു ലൈസൻസുമില്ലാതെ ഇവർ മാനസിക, വന്ധ്യത ചികിത്സ നടത്തുന്നുണ്ടെന്നും ഇതിനായി വൈദ്യശാലകളിൽ നിന്നു ലഭിക്കുന്ന അരിഷ്ടവും മറ്റു നാട്ടുമരുന്നുകളുമാണ് നൽകുന്നതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പരിശോധനയിൽ രേഖകളില്ലാത്ത രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപ കണ്ടെത്തിയതായി എസ്.ഐ പറഞ്ഞു. കൂടാതെ പത്തിന്റെയും അഞ്ചിന്റെയും ചില്ലറകളും ഭണ്ഡാരത്തിൽ നിന്നു കണ്ടെടുത്തു. സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഇവരുടെ ചികിത്സയെന്നായിരുന്നു പരാതി. അറസ്റ്റ് ചെയ്ത പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. 

Latest News