Sorry, you need to enable JavaScript to visit this website.

225 കോടിയുടെ അഴിമതി; ത്രിപുരയില്‍ സിപിഎം മുന്‍ മന്ത്രി അറസ്റ്റില്‍ 

അഗര്‍ത്തല-ശതകോടികളുടെ അഴിമതിക്കേസില്‍ സി.പി.എം കേന്ദ്രകമ്മറ്റിയംഗവും. ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും എം.എല്‍.എയുമായ ബാദല്‍ ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2008- 2009 കാലയളവില്‍ സംസ്ഥാനത്ത് നടന്ന പൊതുമരാമത്ത് പണികളില്‍ 225 കോടി രൂപയുടെ അഴിമതി നടന്നുവെന്നും ഇതില്‍ ബാദല്‍ ചൗധരിക്ക് പങ്കുണ്ടെന്നുമാണ് കേസ്.

630 കോടി രൂപയുടെ പണികള്‍ നടന്നപ്പോള്‍ ഇതില്‍ 225 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.കേസില്‍ ബാദല്‍ ചൗധരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ത്രിപുര സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതോടെ ഒളിവില്‍ പോയ അദ്ദേഹം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇതറിഞ്ഞെത്തിയ പൊലീസ് തിങ്കളാഴ്ച രാത്രി ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.ത്രിപുരയിലെ ഹൃശ്യമുഖ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ബാദല്‍ ചൗധരി. ഈ കേസില്‍ പി.ഡബ്ലു.ഡി മുന്‍ ചീഫ് എഞ്ചിനീയര്‍ സുനില്‍ ഭൗമിക് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ബാദല്‍ ചൗധരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്.മുന്‍ ചീഫ് സെക്രട്ടറി യശ്പാല്‍ സിങ്ങിനെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2008-2009 കാലയളവില്‍ സംസ്ഥാനത്ത് നടന്ന പൊതുമരാമത്ത് പണികളില്‍ 600 കോടി അഴിമതി നടന്നുവെന്നും മൂന്നുപേരും അഴിമതിക്ക് കൂട്ടുനിന്നെന്നുമാണ് ആരോപണം.

Latest News