Sorry, you need to enable JavaScript to visit this website.

മഞ്ജു എല്ലാം തുറന്നു പറയണമെന്ന് പി.സി. ജോര്‍ജും മകനും

കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസില്‍ ശ്രീകുമാര്‍ മേനോന്റെ ഇടപെടല്‍ സംബന്ധിച്ച് തുറന്നുപറയാന്‍ മഞ്ജു വാരിയര്‍ തയ്യാറാകണമെന്ന ആവശ്യവുമായി പി.സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും രംഗത്ത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായുള്ള ബന്ധമാണ് മഞ്ജുവും നടന്‍ ദിലീപും തമ്മിലുള്ള ബന്ധം തകര്‍ത്തതെന്നും പി.സി. ജോര്‍ജ് ആവര്‍ത്തിക്കുന്നു.

ഇക്കാര്യം ദിലീപ് തുറന്നു പറയാത്തത് അയാളുടെ മാന്യതയാണെന്നും കുഞ്ഞിന്റെ അമ്മ മോശമാണെന്ന് പറയാന്‍ ദിലീപ് തയാറാകാത്തത് നല്ല മനസ്സിന്റെ ഉടമയായതിനാലാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ദിലീപിനെതിരായ കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അതിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണെന്നും പി.സി. ജോര്‍ജ് പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ വേട്ടയാടിയത് ഓര്‍ക്കണമെന്ന് ഷോണ്‍ ജോര്‍ജ് പറയുന്നു.  ദിലീപിനോടുള്ള അടങ്ങാത്ത പകയുടെ പേരില്‍ മഞ്ജു ഉള്‍പ്പടെയുള്ളവരെ തെറ്റിച്ച് കൂടെ നിര്‍ത്തുകയായിരുന്നുവെന്നും ഷോണ്‍ സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

ഷോണ്‍ ജോര്‍ജിന്റെ കുറിപ്പ് വായിക്കാം

ദൈവം എന്നൊരാള്‍ മുകളിലുണ്ട്. കാരണം ദിലീപിനെതിരെ പീഡന കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തിയപ്പോള്‍ ഇതിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അതിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണെന്നും പി.സി. ജോര്‍ജ് പറഞ്ഞപ്പോള്‍ ഇവിടുത്തെ മാധ്യമങ്ങളും പൊതുസമൂഹവും അദ്ദേഹത്തെ വേട്ടയാടി. കൃത്യമായി ഈ സംഭവങ്ങളുടെ പിന്നില്‍ ശ്രീകുമാര്‍ മേനോനും അദ്ദേഹത്തിന്റെ ഒരിക്കലും നടക്കില്ലാത്ത മഹാഭാരതം എന്ന ബിഗ് ബജറ്റ് ചിത്രം വഴി പ്രലോഭനങ്ങള്‍ നല്‍കി കൂടെ നിര്‍ത്തിയ കുറേ വ്യക്തികളും ദിലീപിന്റെ കരിയര്‍ തകര്‍ക്കാന്‍ കൂടെ നിന്നുവെന്ന് പി.സി. ജോര്‍ജ് ആരോപിച്ചിരുന്നു.

പക്ഷേ അന്ന് അതിനെ എല്ലാവരും തള്ളി പറഞ്ഞു. എങ്കിലും ഇന്ന് ഏറെ കുറെ കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നു. അദ്ദേഹത്തിന്റെ മഹാഭാരതം എന്ന പ്രോജക്ട് ഒരു ഇല്ലാ കഥയായിരുന്നു. ദിലീപിനോടുള്ള അടങ്ങാത്ത പകയ്ക്കു വേണ്ടി മഞ്ജു വാരിയര്‍ ഉള്‍പ്പടെയുള്ളവരെ ദിലീപുമായി തെറ്റിച്ച് കൂടെ നിര്‍ത്തി അയാള്‍ കാണിച്ച് കൂട്ടിയതാണ് ഈ ഗൂഢാലോചന കുറ്റം.

ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു ദിലീപ് പൂര്‍ണമായും നിരപരാധിയാണെന്ന്. ഇദ്ദേഹത്തിനെതിരെയുണ്ടായ ഗുഢാലോചനയെ പറ്റി കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ് പീഡന കേസില്‍ പോലും അന്ന് സംശയം രേഖപെടുത്തിയത്. എന്നാല്‍ പീഡന കേസ് സംബന്ധിച്ച് അന്വേഷിക്കുകയും കുറ്റകാര്‍ക്ക് ഉചിതമായ ശിക്ഷ വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ആവര്‍ത്തിക്കുന്നു. കൂടാതെ അന്ന് നടന്നിട്ടുള വിഷയങ്ങളെ സംബന്ധിച്ചും ഈ കേസിലെ ശ്രീകുമാര്‍ മേനോന്റെ ഇടപെടല്‍ സംബന്ധിച്ചും തുറന്ന് പറയാന്‍ മഞ്ജു വാരിയര്‍ തയ്യാറാകണം..കാരണം അതിന് മഞ്ജുവിന് മാത്രമേ കഴിയൂ....

 

 

 

 

Latest News