ജസ്റ്റിന്‍ ട്രൂഡോ ഇനിയും കാനഡ ഭരിക്കും 

ഒട്ടാവോ-കാനഡയില്‍ ഭരണം നിലനിര്‍ത്തി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. തിങ്കളാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കത്തിലാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. 338 അംഗ സഭയില്‍ 157 സീറ്റ് നേടിയാണ് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി വലിയ ഒറ്റകക്ഷിയായത്. 13 സീറ്റുകള്‍ക്കാണ് ലിബറല്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടത്. 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
ട്രൂഡോവിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും സിഖ് നേതാവ് ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 121 സീറ്റ് ലഭിച്ചു. സീറ്റ് മെച്ചപ്പെടുത്തി ആന്‍ഡ്രൂ ഷീയര്‍ മികവു കാട്ടിയെങ്കിലും അന്തിമലക്ഷ്യം നേരിടുന്നതില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരാജയപ്പെട്ടു. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 24 സീറ്റുകളും ലഭിച്ചു.
2015ല്‍ 184 സീറ്റുനേടിയാണ് ലിബറല്‍ പാര്‍ട്ടി അധികാരത്തിലേറിയത്. എന്നാല്‍ ഇത്തവണ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 27 സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി.അഴിമതിയാരോപണങ്ങള്‍ക്കു പിന്നാലെ വംശീയ നിലപാടുകളും സ്വീകരിച്ചെന്ന ആക്ഷേപങ്ങളുമാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്.

Latest News