Sorry, you need to enable JavaScript to visit this website.

ന്യൂസിലാന്റ് പ്രധാനമന്ത്രി  അമാന മോളുടെയും ഹൃദയപക്ഷമായി

അമാന അഷറഫ്

പൊന്നാനി - ന്യൂസിലാന്റ് പ്രധാനമന്ത്രി ജെസിൻഡ ആർഡന്റെ ജന്മദിനത്തോടനുബന്ധിച്ച് (ജൂലൈ 26 നായിരുന്നു 39-ാം ജന്മദിനം) പൊന്നാനിയിലെ അമാന അഷറഫ് എന്ന പത്താം ക്ലാസ് വിദ്യാർഥി അയച്ച കത്തിന് ജെസിൻഡയുടെ ഹൃദയം തൊടുന്ന മറുപടി.  
ജന്മദിന ആശംസകളോടൊപ്പം ക്രൈസ്റ്റ്ചർച്ചിലെ മസ്ജിദിൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് നടന്ന വെടിവെപ്പും തുടർന്നുണ്ടായ സംഭവങ്ങളുമെല്ലാം അമാന കത്തിൽ എടുത്തു പറഞ്ഞിരുന്നു. ഹിജാബ് ധരിച്ചെത്തി, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും അവിടത്തെ മുസ്‌ലിം ജനവിഭാഗത്തെയും ആശ്വസിപ്പിച്ചതിനെ കുറിച്ചുമൊക്കെ അമാന കത്തിൽ എഴുതി.
ന്യൂസിലാന്റിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണെന്നതും, പ്രധാനമന്ത്രിയായിരിക്കെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ അത്യപൂർവ സംഭവത്തെക്കുറിച്ചും, അവരുടെ മകൾ ഒരു വയസ്സുകാരി നെവ്‌നെ കുറിച്ചുമൊക്കെ അമാന ചോദിച്ച കാര്യങ്ങൾക്കുമെല്ലാം അയൽവീട്ടിലെവിടെയോ ഉള്ള ഒരാളെ പോലെ അവർ മറുപടി എഴുതി.
പ്രകൃതിരമണീയമായ ന്യൂസിലാന്റിനെ കുറിച്ച് വായിച്ചറിഞ്ഞതും, സ്വന്തം നാടായ കേരളത്തിന്റെ മനോഹാരിതയെ കുറിച്ചുമെല്ലാം അമാന എഴുതുകയുണ്ടായി. മറുപടി കത്തിൽ ലോകം മുഴുവൻ നൽകുന്ന പിന്തുണക്കും ഐക്യദാർഢ്യത്തിനും നന്ദി അറിയിച്ചു.
ഇത്തരം കത്തുകൾ ന്യൂസിലാന്റിനും, ഇവിടത്തെ ജനതക്കും വലിയ ശക്തിയാണ് നൽകുന്നത്. അമാനയുടെ കത്ത് വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദിക്കുന്നു... പ്രധാനമന്ത്രി എഴുതി.
കേരളം സന്ദർശിച്ചിട്ടില്ലെന്നും, കേരളം അതിശയകരമാണെന്ന് കേട്ടിട്ടുണ്ടെന്നും ഒരു ദിവസം കാണാമെന്ന് പ്രതീക്ഷിക്കുന്നതായും കത്തിൽ ന്യൂസിലാന്റ് പ്രധാനമന്ത്രി അമാനയോട് ആഗ്രഹം പറയുന്നു. മകൾ നെവിനെ കുറിച്ച് പറയാനും അവർ മറന്നില്ല. നെവ് വളരുകയാണെന്നും, സംസാരിക്കുന്നത് കേൾക്കാൻ കാത്തിരിക്കുകയാണെന്നും കേരളത്തിലെ എല്ലാ പ്രിയപ്പെട്ടവരോടും ഹായ് പറയുന്നതായും പ്രധാനമന്ത്രി ജസിൻഡ ആർഡൻ ഹൃദയപൂർവം എഴുതി.
മലപ്പുറം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.കെ.അഷ്‌റഫ് പൊന്നാനിയുടെയും ഒരുമനയൂർ കുറുപ്പത്ത് വഹീദയുടെയും മകളാണ് അമാന അഷ്‌റഫ്. ദീർഘകാലം സൗദിയിലെ പ്രവാസിയായിരുന്നു ടി.കെ. അഷ്‌റഫ് പൊന്നാനി.
തൃശൂർ ജില്ലയിലെ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്‌കൂളിലാണ് അമാന അഷ്‌റഫ് പഠിക്കുന്നത്. മൂത്ത സഹോദരി ഹനീന ശുഹൈബ്.

 

Latest News