Sorry, you need to enable JavaScript to visit this website.

വനം കൈയേറി നിർമിച്ച ക്ഷേത്രം പുനർനിർമിക്കാൻ അനുമതി

ന്യൂദൽഹി- വനം കൈയേറിയെന്നു കണ്ടെത്തി കോടതി നിർദേശ പ്രകാരം പൊളിച്ചുകളഞ്ഞ ദൽഹിയിലെ ഗുരു രവിദാസ് ക്ഷേത്രം പുനർനിർമിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനു സുപ്രീം കോടതി അംഗീകാരം. ക്ഷേത്രം നേരത്തെ സ്ഥിതിചെയ്തിരുന്ന വനഭൂമിക്കൊപ്പം 200 ചതുരശ്ര മീറ്റർ സ്ഥലംകൂടി നൽകാമെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 
വനഭൂമി കൈയേറിയതാണെന്നു കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതിയുടെ നിർദേശ പ്രകാരം ഓഗസ്റ്റ് 19 നാണ് ഗുരു രവിദാസ് ക്ഷേത്രം പൊളിച്ചു നീക്കിയത്. ഇത് ദൽഹി, പഞ്ചാബ്, ഹരിയാന അതിർത്തിയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അടക്കം 90 ലേറെ പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. തുടർന്ന് സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ സമവായ നീക്കങ്ങളുടെ അടിസ്ഥാനത്തിലാണ് വനഭൂമിയിലെ 200 ചതുരശ്ര മീറ്റർ സ്ഥലത്തിനൊപ്പം 200 ചതുരശ്ര മീറ്റർ സ്ഥലംകൂടി നൽകാൻ തീരുമാനമായത്. 
ക്ഷേത്രം പുനർനിർമിക്കുന്ന കാര്യം സർക്കാരിനു തീരുമാനിക്കാമെന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് അരുൺ മിശ്ര നിരീക്ഷിച്ചിരുന്നു. തുടർന്നാണ് പുതിയ നിർദേശം സർക്കാർ കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ച കോടതി, ക്ഷേത്രത്തിനു നൽകുന്ന ഭൂമി വാണിജ്യ ആവശ്യത്തിനോ പാർക്കിംഗ് സ്ഥലമാക്കുന്നതിനോ ഉപയോഗിക്കാൻ പാടില്ലെന്നു നിർദേശിച്ചു. കൂടാതെ നിർമാണ മേൽനോട്ടത്തിനായി ആറാഴ്ചയ്ക്കകം ഒരു പാനൽ രൂപീകരിക്കാനും കോടതി സർക്കാരിനോടു നിർദേശിച്ചിട്ടുണ്ട്.

Latest News