ജിസാൻ- പെൺമക്കൾക്ക് തിരിച്ചറിയൽ കാർഡുകൾ നിഷേധിച്ച സൗദി പൗരനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക കോടതിക്ക് കൈമാറി. മക്കൾക്ക് തിരിച്ചറിയൽ രേഖകൾ നിഷേധിക്കുന്നതായി ആരോപിച്ച് മുൻ ഭാര്യയാണ് സൗദി പൗരനെതിരെ പരാതി നൽകിയത്. തിരിച്ചറിയൽ രേഖകൾ ലഭിക്കാത്തത് പെൺമക്കളുടെ പഠനത്തിനും നിത്യജീവിതത്തിലെ മറ്റു ആവശ്യങ്ങൾക്കും പ്രതിബന്ധങ്ങളായി മാറിയതായും മുൻ ഭാര്യ ജിസാൻ ഗവർണറേറ്റിന് നൽകിയ പരാതിയിൽ പറഞ്ഞു.
പെൺമക്കളുടെ തിരിച്ചറിയൽ കാർഡുകൾ മക്കളുടെ പിതാവ് കൂടിയായ മുൻ ഭർത്താവ് പിടിച്ചു വാങ്ങുകയായിരുന്നു. ഇവ തിരിച്ചുനൽകുന്നതിന് മുൻ ഭർത്താവ് വിസമ്മതിക്കുകയാണ്.
പെൺമക്കൾ യൂനിവേഴ്‌സിറ്റിയിലാണ് പഠിക്കുന്നത്. തിരിച്ചറിയൽ കാർഡുകളില്ലാത്തത് മക്കൾക്ക് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായും മുൻ ഭാര്യ പരാതിപ്പെട്ടു.
പെൺമക്കൾ മുൻ ഭാര്യക്കൊപ്പമാണ് കഴിയുന്നതെന്നും താൻ അറിയാതെയും വിവാഹബന്ധം നിഷിദ്ധമാക്കിയ അടുത്ത ബന്ധുവായ പുരുഷൻ (മഹ്‌റം) ഒപ്പമില്ലാതെയും മുൻ ഭാര്യ യാത്രകൾ നടത്തുകയാണെന്നും ഈ സാഹചര്യത്തിൽ മക്കളുടെ കാര്യത്തിൽ ഭയമുള്ളതിനാലാണ് അവരുടെ തിരിച്ചറിയൽ കാർഡുകൾ താൻ പിടിച്ചുവാങ്ങിയതെന്നും പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ ചോദ്യം ചെയ്യലിൽ സൗദി പൗരൻ വാദിച്ചു. ചോദ്യം ചെയ്യൽ പൂർത്തിയാക്കി സൗദി പൗരനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറുകയായിരുന്നു. മറ്റുള്ളവർക്കു കൂടി പാഠമാകുന്ന നിലക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ സൗദി പൗരന് വിധിക്കണമെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.