അൽകോബാർ- രാജ്യത്ത് 227 മരുന്നുകളുടെ വില കുറച്ചതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ ഡോ. ഹിശാം അൽജദ്ഹി വ്യക്തമാക്കി. ഏകദേശം 400 മില്യൺ റിയാൽ ആണ് ഈയിനത്തിൽ കുറച്ചത്. 1,500 മരുന്നുകളുടെ വില കുറക്കുന്നത് സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ പ്രവിശ്യയിൽ ഡോക്ടർമാരുടെ കൂട്ടായ്മയായ ദീവാനിയ്യ:അൽഅതിബ്ബാഅ് സംഘടിപ്പിച്ച എട്ടാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ. ഹിശാം അൽജദ്ഹി.
ഭക്ഷ്യവസ്തുക്കളിൽ രണ്ട് ശതമാനം ഹൈഡ്രോജനേറ്റഡ് എണ്ണയുടെ അളവ് പൂജ്യം ശതമാനമാക്കി മാറ്റിയതായും അദ്ദേഹം പറഞ്ഞു. ഔഷധ നിർമാണ മേഖലയിൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ കർമ പദ്ധതികൾ അതോറിറ്റി ആവിഷ്‌കരിച്ചിട്ടുണ്ട്.
മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുമായി ചേർന്ന് അതതു രാജ്യങ്ങളിലെ ഫാക്ടറികൾ പരിശോധിക്കുന്നതിന് ഇതിനകം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്നതിന് മുമ്പായി പരിശോധനകൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. സൗദിയിലേക്ക് ഭക്ഷ്യവസ്തുക്കളും ഔഷധങ്ങളും ഇറക്കുമതി ചെയ്തിരുന്ന ഒരു രാജ്യത്തെ ഫാക്ടറികളിൽ 50 ശതമാനം അടച്ചുപൂട്ടാൻ സാധിച്ചത് ഈ പദ്ധതി വിജയിച്ചുവെന്നതിന് തെളിവാണെന്നും ഡോ. ഹിശാം അൽജദ്ഹി ചൂണ്ടിക്കാട്ടി. മിഡിൽ ഈസ്റ്റിലെ ഏതാനും ഫാക്ടറികളിലെ ഉത്പന്നങ്ങൾ പരിശോധിക്കുന്നതിന് ചില രാജ്യങ്ങൾ ഇതിനകം സൗദി അറേബ്യയുടെ സഹായം തേടിയിട്ടുണ്ട്. ഔഷധങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ മികവ് പുലർത്തുന്ന അഞ്ച് ലോകരാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ.
ഈ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി നേരത്തെ തന്നെ 15 പദ്ധതികൾ നടപ്പിലാക്കിയിരുന്നു. പുതുതായി ഒമ്പത് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ പ്രധാന അതിർത്തി പോസ്റ്റുകളായ റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളെ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന 13 അതിർത്തി പോസ്റ്റുകളും വൈകാതെ ഇതിൽ ഉൾകൊള്ളിക്കും. സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ 40 മുതൽ 50 ശതമാനം വരെ ജിദ്ദ ഇസ്‌ലാമിക് പോർട്ട്, ദമാം കിംഗ് അബ്ദുൽഅസീസ് പോർട്ട്, റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയിലൂടെയാണ് എത്തുന്നതെന്നും ഡോ. അൽജദ്ഹി വ്യക്തമാക്കി.
ഓരോ ഉത്പന്നങ്ങളും കാർഷികം, വ്യവസായികം എന്നീ വേർതിരിവില്ലാതെ ഉപയോക്താക്കളിലേക്ക് എത്തുന്നത് വരെ ഫുഡ് ആന്റ് അതോറിറ്റി നിരീക്ഷിക്കും. കന്നുകാലി ഭക്ഷ്യവസ്തുക്കളാണ് കൂടുതൽ അപകടം പതിയിരിക്കുന്നതെന്നും ടിൻ ഫുഡ് ഉത്പന്നങ്ങൾ താരതമ്യേന ഗുണനിലവാരം പുലർത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനാൽ ഉത്പാദക രാജ്യങ്ങൾക്ക് അതോറിറ്റി മാനദണ്ഡങ്ങൾ വിശദമാക്കുകയും 100 ലേറെ രാജ്യങ്ങളിലെ കമ്പനികൾക്ക് ഗുണനിലവാര സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് എത്തിച്ചേരുന്ന ഉൽപന്നങ്ങൾ 24 മണിക്കൂറിനകം പരിശോധിക്കാൻ സൗകര്യമുണ്ടെന്നും ഡോ. അൽജദ്ഹി വിശദീകരിച്ചു.
ഭക്ഷ്യവസ്തുക്കളിലെ കീടനാശികളുടെ അംശം ഗണ്യമായി കുറക്കാൻ സാധിച്ചുവെന്നതാണ് അതോറിറ്റിയുടെ ശ്രദ്ധേയമായ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. ഈത്തപ്പഴത്തിൽ 2016 ൽ 25 ശതമാനം കീടനാശികളുടെ അംശമുണ്ടായിരുന്നുവെങ്കിൽ 2017 ൽ അത് ഒമ്പതായും 2018 ൽ എട്ടായും ഈ വർഷം അത് 2.7 ശതമാനമായും കുറച്ചു. ജല കാർഷിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് അതോറിറ്റി ഈ ദൗത്യം പൂർത്തിയാക്കിയത്. ലോകത്ത് സംശുദ്ധമായ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നതിൽ സൗദി അറേബ്യ മുൻപന്തിയിലാണെന്നും ഡോ. ഹിശാം അൽജദ്ഹി വ്യക്തമാക്കി.