മദീന- മദീനയിൽ രണ്ട് വാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചംഗ കുടുംബം അതിദാരുണമായി മരിച്ചു. അപകടത്തിന് ശേഷം ഇരുവാഹനങ്ങളും ആളിക്കത്തിയതിനെ തുടർന്ന് വാഹനത്തിനകത്തുള്ളവർ വെന്തു മരിക്കുകയായിരുന്നു. രണ്ടാമത്തെ വാഹനമോടിച്ച ഡ്രൈവറാണ് മരിച്ച ആറാമൻ.
തേഡ് റിംഗ് റോഡ് പിന്നിട്ട് തബൂക്കിലേക്കുള്ള അൽസലാം റോഡിൽ വെച്ചായിരുന്നു അപകടം. കൺട്രോൾ റൂമിൽ വിവരം ലഭിച്ചയുടൻ മൂന്ന് രക്ഷാദൗത്യ സംഘങ്ങളെയും ഒരു വിദഗ്ധ മെഡിക്കൽ സംഘത്തെയും സംഭവ സ്ഥലത്തേക്ക് നിയോഗിച്ചതായി മദീന പ്രവിശ്യാ റെഡ്ക്രസന്റ് അതോറിറ്റി വക്താവ് ഖാലിദ് ബിൻ മുസാഇദ് അൽസഹ്‌ലി പറഞ്ഞു. പക്ഷേ, ആദ്യ സംഘം സ്ഥലത്ത് എത്തിയപ്പോഴേക്കും അപകടത്തിൽപെട്ട മുഴുവൻ പേരും മരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിവിൽ ഡിഫൻസിന്റെ സഹായത്തോടെ തീ അണച്ചതിന് ശേഷം മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിലേക്ക് നീക്കിയതായും ഖാലിദ് അൽസഹ്‌ലി പറഞ്ഞു.