അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു; പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കി

കുപ്‌വാര- വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് രണ്ട് സൈനികരേയും ഒരു സിവിലിയനേയും കൊലപ്പെടുത്തിയ പാക്കിസ്ഥാന്‍ സേനക്ക് കനത്ത തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സേന അറിയിച്ചു. പാക്കിസ്ഥാന്‍ ഭാഗത്ത് കനത്ത നാശനശ്ഷടവും ആളപായവുമുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. കുപ്‌വാരയിലെ ടാങ്ധറിലാണ് പാക്കിസ്ഥാന്‍ സൈന്യം വെടിവെപ്പ് നടത്തിയത്.

സിവിലയന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് പാക് സേന നടത്തിയ ആക്രമണത്തില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റക്കാര്‍ക്ക് സൗകര്യമൊരുക്കാനാണ് പാക് സേന അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ടാങ്ധര്‍ സെക്ടറിലെ നിയന്ത്രണ രേഖയിലാണ് ഇന്ത്യ കനത്ത തോതില്‍ തിരിച്ചടി നല്‍കിയത്. ഈ മാസം 13-ന് ഉറി സെക്ടറിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ഇന്ത്യന്‍ ജവാനെ കൊലപ്പെടുത്തിയിരുന്നു.

 

Latest News