Sorry, you need to enable JavaScript to visit this website.

പത്തു വര്‍ഷമായി കുടുംബം പീഡിപ്പിക്കുന്നു; രക്ഷ തേടി ബിജെപി  നേതാവിന്റെ മകള്‍ ഹൈക്കോടതിയില്‍

ഭോപാല്‍- ഒരു രാഷ്ട്രീയ നേതാവിന്റെ മകനുമായുള്ള വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ പത്തു വര്‍ഷമായി കുടുംബം പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് വീടു വിട്ടിറങ്ങിയതെന്ന് ബിജെപി മുന്‍ എംഎല്‍എയുടെ മകള്‍. മാനസിക രോഗിയായ മകളെ കാണാനില്ലെന്ന പരാതിയുമായി ബിജെപി മുന്‍ എംഎല്‍എ സുരേന്ദ്രനാഥ് സിങ് പോലീസിനെ സമീപിച്ചതിനു പിന്നാലെയാണ് മകള്‍ ഭാരതി സിങ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. രേഖകള്‍ കെട്ടിച്ചമച്ചുണ്ടാക്കി തന്നെ മാനസിക രോഗിയായ ചിത്രീകരിക്കാനുള്ള നീക്കമാണ് കുടുംബം നടത്തുന്നതെന്നും 28കാരിയായ യുവതി ആരോപിക്കുന്നു. രക്ഷ തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിവര്‍. 

നാലു ദിവസം മുമ്പാണ് മകളെ കാണാനില്ലെന്ന് ബിജെപി നേതാവ് സുരേന്ദ്രനാത് സിങ് പോലീസില്‍ പരാതി നല്‍കിയത്. ഇതിനെതിരെ വെളിപ്പെടുത്തലുകല്‍ നടത്തി മകള്‍ പുറത്തു വിട്ട വിഡിയോ ഇപ്പോല്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'എനിക്ക് മാനസികമായി ഒരു പ്രശ്‌നവുമില്ല. എന്റെ കുടുംബം വ്യാജ രേഖകള്‍ കാണിച്ച് അങ്ങനെ ആക്കിത്തീര്‍ക്കാന്‍ നോക്കുകയാണ്. എനിക്ക് നേരിട്ടു രേഖകളൊന്നും നല്‍കാന്‍ കഴിയില്ല. എനിക്ക് വീട്ടിലേക്കു മടങ്ങിയാല്‍ മാത്രം മതി. ദയവ് ചെയ്ത് സഹായിക്കണം,' വിഡിയോയില്‍ ഭാരതി പറയുന്നു. 

വീടു വിട്ട ശേഷം സന്തോഷവും സമാധാനവും ഉണ്ടെന്നും യുവതി പറഞ്ഞു. 'ഞാനൊരു ക്രിസ്ത്യാനിയുടേയോ മുസ്ലിമിന്റെയോ കൂടെ അല്ല കഴിയുന്നത്. വീട്ടില്‍ നില്‍ക്കാന്‍ വയ്യാത്ത സാഹചര്യത്തിലാണ് വീടുവിട്ടിറങ്ങിയത്. ഇതൊരു ജാതി, മത പ്രശ്‌നമാക്കി മാറ്റരുത്. എനിക്ക് സമാധാനത്തോടെ ജീവിക്കണം. എന്റെ കുടുംബം എന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് വീടു വിടേണ്ടി വന്നു,' ഭാരതി സിങ് പറയുന്നു.

ഇപ്പോല്‍ പൂനെയില്‍ പഠനത്തോടൊപ്പം ഒരു ഫിറ്റ്‌നെസ് സെന്ററില്‍ ജോലി ചെയ്യുകയാണ് ഭാരതി സിങ്. 33കാരനായ ഇതര ജാതിയില്‍പ്പെട്ട യുവാവുമായി ബന്ധമുണ്ടെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ഭാരതി വിഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഈയിടെ അമ്മയ്ക്കു സുഖമില്ലെന്ന വ്യാജേന കുടുംബം ഭാരതിയെ പൂനെയില്‍ നിന്നും ഭോപാലിലേ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇവിടെ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. വീട്ടിലെത്തിയ ഭാരതിയെ കുടുംബ സുഹൃത്തായ മറ്റൊരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെ വിവാഹം ചെയ്യാനും കുടുംബ നിര്‍ബന്ധിക്കുകയായിരുന്നു.
 

Latest News