Sorry, you need to enable JavaScript to visit this website.

ജാതി മാറി വിവാഹം ചെയ്ത മകളെ അച്ഛന്‍ കഴുത്ത് ഞെരിച്ചു കൊന്ന് മൃതദേഹം ചുട്ടെരിച്ചു

ഹൈദരാബാദ്- ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍  ഇതര ജാതിക്കാരനായ കാമുകനെ വിവാഹം ചെയ്ത 17കാരിയായ മകളെ സ്വന്തം പിതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഒരാഴ്ച മുമ്പ് നടന്ന കൊലപാതകത്തില്‍ ശനിയാഴ്ചയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍നാട്ടുകാരനായ കാമുകന്‍ 19കാരന്‍ നന്ദ കുമാറും 17കാരിയായ ആര്‍ ചന്ദനയും വിവാഹിതരായതാണ് ചന്ദനയുടെ അച്ഛന്‍ വെങ്കടേശിനെ ചൊടിപ്പിച്ചത്. ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനിയായിരുന്ന ചന്ദനയുടെ പ്രണയ ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് വെങ്കടേശന്‍ മകളെ വീട്ടില്‍ അടച്ചിട്ടിരുന്നു. വിവാഹലോചനകളും നടത്തി വരികയായിരുന്നു. ഇതിനിടെ വീട്ടില്‍ നിന്നും ഒളിച്ചോടിയ ചന്ദനയും നന്ദകുമാറും ഒക്ടോബര്‍ 11ന് ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. ഇതറിഞ്ഞ വെങ്കടേശ് ചന്ദനയെ കണ്ടെത്തുകയും തന്ത്രപൂര്‍വം തിരിച്ചു കൊണ്ടു വരികയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കൂടെ വരണമെന്നും 18 വയസ്സ് പൂര്‍ത്തിയായ ശേഷം ഭര്‍ത്താവ് നന്ദകുമാറിന്റെ വീട്ടിലേക്ക് അയക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് വെങ്കടേശ് മകളെ വീട്ടിലെത്തിച്ചത്. ഇതു വിശ്വസിച്ച ചന്ദന അച്ഛന്റെ കൂടെ തിരിച്ചെത്തുകയും ചെയ്തു. 

തൊട്ടടുത്ത ദിവസം അമ്മ അമരാവതി വീട്ടിലില്ലാത്ത സമയത്ത് അച്ഛനും ചന്ദനയും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെയാണ് വെങ്കടേശ് കഴുത്ത് ഞെരിച്ച് ചന്ദനയെ കൊലപ്പെടുത്തിയത്. ശേഷം ആത്മഹത്യയാണെന്നു വരുത്തിതീര്‍ക്കാനായി മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴുഞ്ഞ് ഞെരിക്കാന്‍ ഉപയോഗിച്ച അതേ കയറിലാണ് മുറിയിലെ ഫാനില്‍ മകളുടെ മൃതദേഹം വെങ്കടേശ് കെട്ടിത്തൂക്കിയത്. ശേഷം ഭാര്യയേയും ബന്ധപ്പെട്ടവരേയും വിളിച്ച് മകള്‍ ആത്മഹത്യ ചെയ്‌തെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് സഹോദരനേയും കൂട്ടി വെങ്കടേശ് പുറത്തു പോയി 35 ലീറ്റര്‍ പെട്രോല്‍ വാങ്ങുകയും ആളൊഴിഞ്ഞ വലയിലില്‍ മൃതദേഹം കത്തിക്കുകയും ചെയ്തു. ശേഷം ചാരം ബാഗിലാക്കി കര്‍ണാകട അതിര്‍ത്തിയിലെ ഒരു കായലയില്‍ ഒഴുക്കി. ഇതിനിടെ മൃതദേഹം കത്തിച്ച വയലിന്റെ ഉടമയാണ് സംശയം തോന്നി പോലീസിനെ വിവരമറിയിച്ചത്. 

വെങ്കടേശിനേയും അമരാവതിയേയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ആദ്യം പറഞ്ഞത് മകള്‍ ആത്മഹത്യ ചെയ്‌തെന്നും ആരുമറിയാതെ മൃതദേഹം സംസ്‌ക്കരിച്ചെന്നുമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെ പെണ്‍കുട്ടി കൊല്ലപ്പെട്ടത് കൂടുതല്‍ സംശയത്തിനിടയാക്കി. പിന്നീടു നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വെങ്കടേശ് കുറ്റം സമ്മതിച്ചത്. കീഴ്ജാതിക്കാരനായ യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്തതിനാണ് മകളെ കൊന്നതെന്ന് വെങ്കടേശ് കുറ്റസമ്മതം നടത്തി. ഭാര്യ അമരാവതിയേയും മറ്റു രണ്ടു ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Latest News