Sorry, you need to enable JavaScript to visit this website.

ഹരിയാനയില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് രാഹുൽ ഗാന്ധി

റെവാരി- ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. റെവാരയിലെ കോളേജ് ഗൗണ്ടിലായിരുന്നു കുട്ടികളോടൊപ്പമുള്ള രാഹുലിന്റെ ക്രിക്കറ്റ്. രാഹുല്‍ കളിയില്‍നിന്ന് പിന്മാറുന്നില്ലെന്ന് മനസിലായതോടെ നേതാക്കളും പങ്കാളികളായി.

ഹരിയാനയിലെ മഹേന്ദര്‍ഗഡിലെ പ്രചാരണത്തിന് ശേഷം രാഹുല്‍ ഗാന്ധി ഹെലികോപ്ടറില്‍ ദല്‍ഹിയിലേക്ക് പോയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന്  റെവാരിയില്‍ തിരിച്ചിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളുടെ കൈയില്‍ നിന്ന് ബാറ്റ് വാങ്ങി രാഹുല്‍ കളി തുടങ്ങിയത്. ഒരു ബോളും വിട്ടുകൊടുക്കാതെ രാഹുല്‍ കളി തുടര്‍ന്നതോടെ കോണ്‍ഗ്രസ് നേതാക്കളും പങ്കാളികളായി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പകരക്കാരനായാണ് മഹേന്ദര്‍ഗഡില്‍ പ്രചാരണത്തിനായി രാഹുല്‍ എത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് റാലിയില്‍ നിന്ന് സോണിയ പിന്മാറുകയായിരുന്നു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡ, ഹരിയാന അധ്യക്ഷന്‍ കുമാര്‍ സെല്‍ജ, സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ മഹേന്ദര്‍ഗഡിലെ റാലിയില്‍ പങ്കെടുത്തു. റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രാഹുല്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. മോഡിക്ക് സാമ്പത്തിക ശാസ്ത്രത്തെപ്പറ്റി യാതൊരു ധാരണയുമില്ലെന്നും രാജ്യത്തെ സാമ്പത്തിക നില ദിവസംതോറും മോശമായി വരികയാണെന്നും രാഹുല്‍ പറഞ്ഞു.  

 

Latest News