റിയാദ് - സർക്കാർ വിരുദ്ധ പ്രതിഷേധ പ്രകടനങ്ങൾ ശക്തമായ സാഹചര്യത്തിൽ ലെബനോനിലുള്ള സൗദി പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് ബെയ്‌റൂത്ത് സൗദി എംബസി ആവശ്യപ്പെട്ടു. സാധ്യമായത്ര വേഗത്തിൽ ലെബനോൻ വിടുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ലെബനോനിലുള്ള സൗദി പൗരന്മാർ എത്രയും വേഗം എംബസിയുമായി ബന്ധപ്പെട്ട് പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണം. സുരക്ഷ മുൻനിർത്തിയാണ് സൗദി പൗരന്മാരോട് ലെബനോൻ വിടാൻ ആവശ്യപ്പെടുന്നത്. ലെബനോനിലുള്ള സൗദി പൗരന്മാർ കടുത്ത ജാഗ്രത പാലിക്കണമെന്നും സംഘർഷങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ബെയ്‌റൂത്ത് സൗദി എംബസി ആവശ്യപ്പെട്ടു.
ലെബനോനിലേക്ക് പോകുന്നതിനെതിരെ തങ്ങളുടെ പൗരന്മാർക്ക് കുവൈത്ത് മുന്നറിയിപ്പ് നൽകി. ലെബനോൻ സന്ദർശിക്കുന്നതിന് ആഗ്രഹിക്കുന്ന കുവൈത്തികൾ ലെബനോൻ യാത്ര നീട്ടിവെക്കണമെന്ന് ബെയ്‌റൂത്ത് കുവൈത്ത് എംബസി ആവശ്യപ്പെട്ടു. രാജ്യത്ത് നിലനിൽക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പുതിയ നികുതികളും ഫീസുകളും ബാധകമാക്കുന്നതിനുള്ള സർക്കാർ തീരുമാനത്തിലും പ്രതിഷേധിച്ച് സർക്കാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമെങ്ങും പ്രതിഷേധക്കാർ തെരുവുകളിലിറങ്ങുകയും റോഡുകൾ അടക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാന നഗരിയായ ബെയ്‌റൂത്ത് ആയിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ തിളച്ചുമറിയുകയാണ്.
പ്രതിഷേധ പ്രകടനങ്ങൾക്കിടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പ്രതിഷേധ പ്രകടനങ്ങൾ ശക്തമായതിനെ തുടർന്ന് ഇന്നലെ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ഇന്നലെ നടത്താൻ നിശ്ചയിച്ച മന്ത്രിസഭാ യോഗം റദ്ദാക്കുകയും ചെയ്തിരുന്നു.