റിയാദ്- വാദി ദവാസിറിൽ കുഴൽ കിണറിൽ വീണ ഇന്ത്യക്കാരനെ 210 മീറ്റർ താഴ്ചയിൽ നിന്നാണ് പുറത്തെടുത്തതെന്ന് റിയാദ് സിവിൽ ഡിഫൻസ് വക്താവ് ലെഫ്. കേണൽ മുഹമ്മദ് അൽഹമാദി. പരിക്കേറ്റ ഇന്ത്യക്കാരനെ പിന്നീട് ആശുപത്രിയിലേക്ക് നീക്കി.
വാദി ദവാസിറിൽ നിന്ന് 60 കിലോമീറ്റർ ദൂരെയുള്ള കൃഷിയിടത്തിൽ 14 ഇഞ്ച് വ്യാസവും 400 മീറ്റർ താഴ്ചയുമുള്ള കുഴൽ കിണറിലാണ് ഇന്ത്യക്കാരൻ വീണത്. ഇതേ കുറിച്ച് ബുധനാഴ്ച ഉച്ചക്കാണ് വാദി ദവാസിർ സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. ഉടൻ തന്നെ ആവശ്യമായ സാങ്കേതിക സജ്ജീകരണങ്ങളുമായി സിവിൽ ഡിഫൻസ് സംഘം രക്ഷാപ്രവർത്തനത്തിനെത്തി. പരിശോധനയിൽ കുഴൽ കിണറിൽ 210 മീറ്റർ താഴ്ചയിലാണ് ഇന്ത്യക്കാരൻ കുടുങ്ങിക്കിടക്കുന്നതെന്നും ഇയാൾക്ക് ജീവനുണ്ടെന്നും വ്യക്തമായി. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യക്കാരന് ഓക്‌സിജൻ എത്തിക്കുകയും കൂടുതൽ താഴ്ചയിലേക്ക് വഴുതി വീഴുന്നത് തടയുകയും ചെയ്തു. ഇതിനു ശേഷമാണ് ഇന്ത്യക്കാരനെ കിണറിൽ നിന്ന് പുറത്തേക്ക് വലിച്ചുകയറ്റിയത്. കിണറിൽ വീണ് മണിക്കൂറുകൾക്കു ശേഷമാണ് ഇന്ത്യക്കാരനെ പുറത്തെടുക്കുന്നതിന് കഴിഞ്ഞതെന്നും ലെഫ്. കേണൽ മുഹമ്മദ് അൽഹമാദി പറഞ്ഞു.