Sorry, you need to enable JavaScript to visit this website.

മന്ത്രി ജലീലിനെതിരെ വീണ്ടും ആരോപണം; മാർക്ക് ദാനം നടത്തിയെന്ന് ചെന്നിത്തല, രാജിവെക്കണമെന്ന് ആവശ്യം

തിരുവനന്തപുരം-  ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ മാർക്ക് ദാന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.ജി സർവകലാശാലയിലെ ഒരു വിദ്യാർഥിക്ക് ചട്ടം ലംഘിച്ച് മാർക്ക് കൂട്ടി നൽകാൻ ജലീലും െ്രെപവറ്റ് സെക്രട്ടറിയും ഇടപെട്ടുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എം.ജി സർവകലാശാലയുടെ കീഴിലുള്ള കോതമംഗലത്തെ സ്വാശ്രയ കോളേജിൽ പഠിക്കുന്ന ബി.ടെക് രണ്ടാം വർഷ വിദ്യാർഥിക്ക് ആറാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷയിൽ മാർക്ക് കൂട്ടി നൽകി വിജയിപ്പിച്ചെന്നാണ് ആരോപണം. ഫെബ്രുവരിയിൽ സർവകലാശാലയിൽ നടന്ന അദാലത്തിൽ നാഷണൽ സർവീസ് സ്‌കീം പ്രകാരം മാർക്ക് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അദാലത്തിൽ മാർക്ക് കൂട്ടി നൽകാനാവില്ലെന്നു ചൂണ്ടിക്കാട്ടി ഫയൽ സിൻഡിക്കേറ്റിലേക്ക് അയക്കുകയായിരുന്നു. എന്നാൽ സിൻഡിക്കേറ്റിൽ മാർക്ക് കൂട്ടിനൽകാനാവാത്തതിനാൽ സർവകലാശാലാ നിയമം അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോൾ റെഗുലർ അജണ്ടയിൽ വെയ്ക്കാതെ ഔട്ട് ഓഫ് അജണ്ടയായാണു വെച്ചത്.
തുടർന്ന് ഒരു വിഷയത്തിൽ തോറ്റ എല്ലാവർക്കും മോഡറേഷനു പുറമേ അഞ്ച് മാർക്ക് കൂട്ടിനൽകാൻ സിൻഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.
ഇടതുപക്ഷക്കാരായ സിൻഡിക്കേറ്റിന്റെ അംഗങ്ങളാണ് ഇതിന്റെ പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. മാർക്ക് കൂട്ടിനൽകിയത് ചട്ടലംഘനമാണെന്നും അതിന് സിൻഡിക്കേറ്റിന് അധികാരമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.മന്ത്രിയുടെയും സിൻഡിക്കേറ്റിന്റെയും നടപടി പരീക്ഷയുടെ വിശ്വാസ്യത പൂർണമായും തകർത്തുവെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
 

Latest News